Saturday, September 25, 2010

സിക്സ്തൂസമ്മ ടീച്ചറും,ചപ്രാസിയും പിന്നെ ഞാനും...!!

 (കലാനിലയം യു പി സ്കൂളില്‍ ഒന്നാം ദിവസം)
പുലിയന്നൂര്‍ പാടത്തിന്റെ ഒരു വശത്ത് ഒരു കുന്നിന്‍ മുകളിലാണ് കലാനിലയം സ്കൂള്‍. കുത്തനെയുള്ള ആ കയറ്റം കയറി ചെന്നപ്പോള്‍ ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്
ഒരു വലിയ മരമാണ്
“ഇതാണു ഗുല്‍മോഹര്‍,“
ആ മരം ചൂണ്ടിക്കാട്ടി അഛന്‍ എനിക്ക് പറഞ്ഞുതന്നു.
ഞാന്‍ അവിശ്വസനീയതയോടെ ആ മരത്തിനെ നോക്കി.
ഞാന്‍ വായിച്ച കഥകളിലെവിടെയോ ഉള്ള ഒരു ഗുല്‍മോഹര്‍ മരത്തിന്റെ തണലും തണുപ്പും
എന്റെ മനസിലേയ്ക്ക് ഒഴുകി വരുന്നതുപോലെ...

അഛന്റെ പുറകേ ഞാന്‍ സ്കൂളിന്റെ പടികള്‍ കയറി.
മനസില്‍ വലിയ ഒരു സങ്കടത്തിന്റെ നനവ്
അരുണാപുരം എല്‍ പി സ്കൂളില്‍നിന്നും ടി സി വാങ്ങാന്‍ ചെന്നപ്പോള്‍ തുടങ്ങിയതാണത്.

ഹെഡ്മാസ്റ്റര്‍ ഉദ്ദണ്ഡന്‍ സാര്‍ പറഞ്ഞു
“നിങ്ങളു കലാനിലയം സ്കൂളിലേയ്ക്കല്ലേ,
ആതൊമ്മന്റെ മകനൊക്കെ സെന്റ് തോമസിലേയ്ക്കാ പോകുന്നത്.”

“തൊമ്മന്റെ മകൻ.” അത് എന്റെ ഏറ്റവും പ്രീയപ്പെട്ടകൂട്ടുകാരന്‍ ബാബു തോമസാണ്
ഇനി എന്റെ കൂടെ ക്ലാസില്‍ബാബുവുണ്ടാകില്ല
മറ്റാരുടെ കൂട്ടും അതുപോലാകില്ലാ എന്ന് എനിക്ക് തോന്നി.
അപ്പോള്‍ തുടങ്ങിയതാണു മനസിലെ വിഷമം

സ്കൂളിന്റെ പടികയറുമ്പോള്‍ എതിരേവന്നയാളിനെ കണ്ടപ്പോള്‍ എനിക്ക് അത്ഭുതം,
എന്റെ ഏറ്റവും വലിയകൂട്ടുകാരന്‍ ബാബുതോമസ്
(ബാബുവിനെ പ്പറ്റി ഞാന്‍ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട് ഒരു സ്നേഹ സ്പര്‍ശം)

പാലാസെന്റ് തോമസ് സ്കൂളിലേയ്ക്ക് ടി സി വാങ്ങിയ ബാബു എന്താ ഇവിടെ?
എന്റെ കയ്യില്‍ പിടിച്ചമര്‍ത്തിക്കൊണ്ട് ബാബു ചെവിയില്‍ പറഞ്ഞു
“ ഞാന്‍ സെന്റ് തോമസ് സ്കൂളിലേയ്ക്കാ ടി സി വാങ്ങിയത്,
സ്കൂളിന്റെ ഗേറ്റുവരെ ഞാന്‍ പോയി, അപ്പോ ഞാന്‍ നമ്മുടെ കൂട്ട് ഓര്‍ത്തു,
എനിക്ക് ഒത്തിരി സങ്കടം വന്നു,
പിന്നെ ഒന്നും ചിന്തിച്ചില്ല എന്റെ കൂട്ടുകാരന്‍ പോന്ന സ്കൂളിലേയ്ക്ക് ഞാനിങ്ങ് ഓടി പ്പോന്നു.” “അപ്പോള്‍ ടി സി യോ?” ഞാന്‍ ചോദിച്ചു
 “ആ ടിസി തന്നെ ഇവിടെ കൊടുത്തു, ഒരു കുഴപ്പവുമില്ല.
സ്കൂളുകാരോരുത്തരും വല്യ വലയും വെച്ചുകൊണ്ടിരിക്കുകയല്ലേ പിള്ളേരെ പിടിക്കാന്‍
വലയില്‍ കുടുങ്ങുന്നവരെഅവരു വിടുമോ.”
എനിക്ക് സമാധാനമായി.
ഇനി ഈ സ്കൂളില്‍ ഞാന്‍ ഒറ്റയ്ക്കല്ല
പുതിയ സ്കൂളിലെ എല്ലാ അപരിചിതത്വവും ഒരുനിമിഷം കൊണ്ട് അലിഞ്ഞ് ഇല്ലാതായതുപോലെ .

കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു യു പി സ്കൂളാണ് കലാനിലയം
പണ്ട് ഇത് ഒരു ഹിന്ദുകുടുംബം വക സ്കൂളായിരുന്നു.
സിസ്റ്റേഴ്സ് ഏറ്റെടുത്തിട്ടും പഴയ പേരു മാറ്റിയില്ല
അദ്ധ്യാപകരില്‍ നാലുപേരൊഴിച്ചെല്ലാവരും കന്യാസ്ത്രീകള്‍.
ലക്ഷ്മിക്കുട്ടി സാര്‍,ലീലാവതിസാര്‍,
പിന്നെ ഡ്രില്ലിനു ജോസഫ് സാറും ഡ്രോയിംഗിനു ഇമ്മാനുവേല്‍ സാറും.
ജയിനമ്മ സിസ്റ്ററാണു ഹെഡ് മിസ്ട്രസ്
പാലാ ബിഷപ്പ് സെബാസ്റ്റിൻ വയലില്‍ തിരുമേനിയുടെ സഹോദരി.
ടീച്ചര്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ പേരെഴുതിക്കൊണ്ടിറ്റുന്നപ്പോള്‍ ഒരു സിസ്റ്റര്‍ രണ്ടുകപ്പ് കാപ്പിയും ഒരു പ്ലേറ്റുനിറയെ വരിക്ക ചക്കപ്പഴവുമായി വന്നു.
“വിദ്യാര്‍ത്ഥിക്ക് ഇതു വേണോ സിസ്റ്ററേ?” അഛന്‍ തമാശായി ചോദിച്ചു
“നാളെത്തൊട്ടല്ലേ ഇവിടെ വിദ്യാര്‍ത്ഥി, ഇന്ന് ശ്രീനിവാസന്‍ സാറിന്റെ മകനാ,
അപ്പോള്‍ കാപ്പികുടിക്കാം, ചക്കപ്പഴം മുഴുവനും തിന്നാം.
മുഴുവനും തിന്നണം കേട്ടോ.” ജയിനമ്മ ടീച്ചര്‍ എന്നേ നോക്കി വാല്‍സല്യത്തോടെ ചിരിച്ചു

അഞ്ചാം ക്ലാസില്‍ ക്ലാസുതുടങ്ങിയ ദിവസം നല്ല മഴയായിരുന്നു.
ഈറന്‍ കാറ്റില്‍ ഞാന്‍ തണുത്ത് വിറച്ചു.
ക്ലാസില്‍ ബാബുവിനെകൂടാതെ എന്റെ പഴയസ്കൂളിലെ മൂന്നുകൂട്ടുകാരുകൂടിയുണ്ട്.
ആദ്യദിവസം തന്നെ എനിക്ക് ധാരാളം പുതിയ കൂട്ടുകാരായി,
ജോഷിസ്കറിയ,ജോയി ചെറിയാന്‍,ജോസ്.............
റെമീജിയസമ്മയാണു ക്ലാസ് ടീച്ചര്‍

ആദ്യപീരീഡില്‍ ടീച്ചര്‍ എന്നെ മോണിട്ടറാക്കി.
അടുത്ത പീരീഡ് ഹിന്ദിയാണ് ,
കയ്യില്‍ വലിയ ഒരു ചൂരലുമായി സിക്സ്തൂസമ്മ ടീച്ചര്‍ വന്നു.
പൊക്കം കുറഞ്ഞ് കണ്ണാടി വെച്ച ഒരു ടീച്ചര്‍.
ടീച്ചര്‍ ആദ്യം തന്നെ വടിയുടെ ഉപയോഗത്തേപ്പറ്റിയും അതുകൊണ്ടുള്ള പ്രയോജനത്തേപ്പറ്റിയുമാണ് പറഞ്ഞു തുടങ്ങിയത് എനിക്ക് ചെറിയ ഭയം തോന്നിയതിനാല്‍ ടീച്ചര്‍ എന്നെ നോക്കാതിരിക്കാന്‍ തലകുനിച്ചിരുന്നു
“മോണിട്ടര്‍ എവിടെ?”  ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചെറിയ വിറയലോടെ എഴുന്നേറ്റു
“മോണിട്ടര്‍, തും ഉസ് ചപ്രാസികോ ബുലാവോ!!”  ടീച്ചറിന്റെ ഗര്‍ജ്ജനം.
ഞാന്‍ പകച്ചുപോയി.എന്റെ മുട്ട് കൂട്ടിയിടിച്ചു, നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.
“എടോ താന്‍ ആ ചപ്രാസിയെ ഒന്ന് വിളിക്ക്.” ടീച്ചര്‍ വീണ്ടും പറഞ്ഞു
“ചപ്രാസി!....ആ വാക്ക് എനിക്ക് പിടികിട്ടിയില്ല”  ഞാന്‍ പരുങ്ങലോടെ പറഞ്ഞു
എന്റെ പരിതാപകരമായ അവസ്ത മനസിലാക്കിയിട്ടാവണം ടീച്ചര്‍ വാക്കുമയപ്പെടുത്തി
“എടോ ആ ബെല്ലടിക്കുന്ന സ്ത്രീ, അവരാണു ചപ്രാസി.”
ടീച്ചര്‍ വീണ്ടും പറഞ്ഞപ്പോള്‍ ഞാന്‍ ചപ്രാസിയെതേടി ക്ലാസില്‍നിന്നും പുറത്തിറങ്ങി.
ചപ്രാസി എന്ന് പേരുള്ള ഒരാളെ ഞാന്‍ ആദ്യമായിട്ടാണുകാണുന്നത്
അങ്ങിനെ പേരുള്ള ഒരാള്‍ഗൂര്‍ഖയോ ബീഹാറിയോ മറ്റോ ആയിരിക്കുമെന്ന് എനിക്ക് തോന്നി. അവരോട് എങ്ങിനെ കാര്യം പറയും? അവര്‍ക്ക് മലയാളം മനസിലാകുമോ?
ആംഗ്യ ഭാഷയല്ലാതെ എനിക്ക് ഇനി എന്തുമാര്‍ഗം?

ഞാന്‍ കൈകാണിച്ച് അവരെ വിളിച്ച് ക്ലാസിനുനേരെ വിരല്‍ ചൂണ്ടി
ആംഗ്യ ഭാഷ എല്ലാ നാട്ടുകാര്‍ക്കും മനസിലാകുമല്ലോ
“എന്നാകൊച്ചേ, ഈ കാണിക്കുന്നത്?”
ചപ്രാസി ചേച്ചി ശുദ്ധമലയാളത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചമ്മിപ്പോയി.
“ചേച്ചിയേ ടീച്ചര്‍ വിളിക്കുന്നു.” ഞാന്‍ ക്ലാസിലേയ്ക്ക് ഓടി.
പിന്നീട് നിരവധി വര്‍ഷങ്ങള്‍കഴിഞ്ഞാണ്  ഞാന്‍ അറിയുന്നത്
അവരുടെ പേര് ഏലിയാമ്മ എന്നാണെന്നും,
ചപ്രാസി എന്നാല്‍ ഹിന്ദിയില്‍ ശിപായി/തൂപ്പുകാരി എന്നാണെന്നും,
ചപ്രാസി എന്ന വിളി ഹിന്ദിടീച്ചറിന്റെ ഒരുകൊച്ചു തമാശായിരുന്നു എന്നും.

ക്ലാസില്‍ രണ്ടു ബാബുമാര്‍, രണ്ടു ശ്രീനിവാസന്മാര്‍!!!
“പിള്ളേരേ, ഇവരേ തമ്മില്‍ തെറ്റാതിരിക്കാന്‍ നമുക്ക് എന്തേലും ചെയ്യേണ്ടേ?”
സിക്സ്തൂസമ്മ ടീച്ചര്‍ ചോദിച്ചു. മറ്റുകുട്ടികള്‍ കൗതുകത്തോടെ ഞങ്ങളേ നോക്കി
ഒരു ബാബു അല്‍പം തടിയനാണ്,
ഇവനെ നമുക്ക് മോട്ടീ ബാബു എന്ന് വിളിക്കാം(മോട്ടീ = തടിച്ച)
മോട്ടീ ബാബൂ......... മോട്ടീ ബാബൂ......... കുട്ടികള്‍ എല്ലാവരും ഏറ്റുവിളിച്ചു
മോട്ടീ ബാബു എന്നത് ദിവസങ്ങള്‍ക്കുള്ളില്‍ ലോപിച്ച് മോട്ടിയായി
കാലപ്പഴക്കത്തില്‍ തേഞ്ഞ് മോത്തിയായി
40 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ ബാബു അറിയപ്പെടുന്നത് മോത്തി എന്ന പേരിലാണ്. വിളിക്കുന്നവര്‍ക്ക് ആ പേരിന്റെ ഉല്‍പ്പത്തി അറിഞ്ഞു കൂടെങ്കിലും...

“ഇനി ശ്രീനിവാസന്മാരുടെ കാര്യം.” ടീച്ചര്‍ ഞങ്ങളുടെ നേരേ തിരിഞ്ഞു
“നമുക്ക് ഇവരുടെ പേരു മുറിക്കാം,
ഇവന്‍ ശ്രീനിയും, അവന്‍ വാസനും എന്താ പോരേ?”
കുട്ടികള്‍ അത് ഏറ്റുവിളിച്ചു ശ്രീനീ......,വാസാ.......,ശ്രീനീ......,വാസാ.......,
അങ്ങിനെ ഞാന്‍ വാലുമുറിഞ്ഞ് ശ്രീനിയും,
എന്റെ കൂട്ടുകാരന്‍ ശ്രീനിവാസയ്യര്‍ തലമുറിഞ്ഞ് വാസനുമായി.

ചപ്രാസി ചേച്ചി ബല്ലടിച്ചു.
ഇനി പത്തുമിനിട്ട് ഇടവേള.
ഞാനും ബാബുവും തോളില്‍ കൈയ്യിട്ട് പുറത്തേയ്ക്ക് നടന്നു.

Wednesday, July 14, 2010

കാബൂളിവാലാ ഗോപാലന്‍

ഞങ്ങളുടെ നാട്ടിലുംശനിയാഴ്ച്ചയായായിരുന്നു ധര്‍മ്മക്കാരുടെ ദിവസം.
അന്നേദിവസം അവര്‍ക്ക് എവിടെ വേണമെങ്കിലും കയറിചെല്ലാം
ഓരോ വീടുകളിലും അവര്‍ക്കായി എന്തെങ്കിലും കരുതിവെയ്ക്കും.
മറ്റുദിവസങ്ങളില്‍ കയറി ചെന്നാല്‍ എല്ലാവരുടേയും പക്കല്‍ ഒരു റെഡിമെയിഡ് മറുപടിയുണ്ട്.

"പോയിട്ട് ശനിയഴ്ച്ച വാ ."

കുട്ടിക്കാലത്ത് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട് ,
ആരാണു ധര്‍മ്മക്കാര്‍ക്കായി ഇങ്ങിനെ ഒരു പ്രത്യേകദിവസം നിശ്ചയിച്ചതെന്ന്.
ആഴ്ച്ചയില്‍ ഒരു ദിവസം അധ്വാനം ബാക്കി ദിവസം വിശ്രമം
എത്ര നല്ല ജീവിതം!
ആദ്യം എനിക്ക് അങ്ങിനെ തോന്നി
പിന്നീട് ഒരു സംശയം
അത്രമാത്രം വരുമാനം ഈ ജോലിക്കുണ്ടാകുമോ? സംശയമാണു
ശനിയാഴ്ച്ചയോടുകൂടി ഒരു ബുധനാഴ്ച്ചകൂടിഅവര്‍ക്കായി നല്‍കേണ്ടതല്ലേ?
എന്ന് അങ്ങിനെയാണെനിക്ക് തോന്നിയത് .

ശനിയാഴ്ച്ച സ്കൂളിനു അവധിയാകയാല്‍ വീട്ടില്‍ ധര്‍മ്മംകൊടുക്കേണ്ട ചുമതല എനിക്കായി.
അങ്ങിനെയാണു എനിക്ക് വീട്ടില്‍ വരുന്ന ധര്‍മ്മക്കാരുമായികൂടുതല്‍ പരിചയമായത്.
എല്ലാശനിയാഴ്ച്ചയും മുറതെറ്റാതെ രാവിലെ വരുന്ന ഒരു ധര്‍മ്മക്കാരനായിരുന്നു ഗോപാലന്‍.
പ്രായം കൂടിയ ആളാകയാല്‍ ഞാന്‍ അയാളെ ഗോപാലന്‍ ചേട്ടന്‍ എന്നാണു ഞാന്‍ വിളിച്ചിരിന്നത്.
ഗോപാലന്‍ ചേട്ടന്‍ നന്നായി വാചകമടിക്കും അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഗോപാലന്‍ ചേട്ടനു
"വാചകം ഗോപാലന്‍!" എന്നപേരുവീണു.
എന്തോ എനിക്ക് ആപേരു ഒരു സുഖമുള്ള പേരായി തോന്നിയില്ല.
കുറച്ചുകൂടി യോജിക്കുന്ന ഒരു പേരു ഗോപാലന്‍ ചേട്ടനിടണമെന്ന് എനിക്ക് തോന്നിയിരുന്നു.

വാചകം ഗോപാലനു നല്ല പൊക്കമുണ്ട്.
താടി നീട്ടിവളര്‍ത്തിയിട്ടുണ്ട്കയ്യില്‍ ഒരു ചെറിയ ചാക്കുകെട്ട് ഉണ്ടാകും
അതില്‍ പലവീടുകളില്‍ നിന്നും ലഭിച്ച അരിയും തുണിയും ഒക്കെകാണും.
എന്നേകണ്ടാല്‍ പുള്ളിക്കാരന്‍ മനോഹരമായി ചിരിക്കും

"ബാബുക്കൊച്ചേ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?"

എന്നുചോദിച്ചുകൊണ്ടാണു സാധാരണ ഗോപാലന്‍ ചേട്ടന്റെ വരവ്
പിന്നെ വീടിന്റെ തിണ്ണയിലിരുന്ന് പല ലോകകാര്യങ്ങളും സംസാരിക്കും
ആരേയും ആകര്‍ഷിക്കുന്ന വാചകകസര്‍ത്തിനുള്ള പാടവം വാചകം ഗോപാലനുണ്ട്.

അക്കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഉള്‍ത്താളുകളില്‍
പല പ്രശസ്ത സാഹിത്യകൃതികളുടേയും രംഗങ്ങള്‍ അഭിനയിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിച്ചിരുന്നു

വൈലോപ്പള്ളിയുടെ മാമ്പഴം,ടാഗോറിന്റെ കാബൂളിവാലാ തുടങ്ങി പല ഫോട്ടോബ്ലോഗുകള്‍
അവകണ്ട് ഇഷ്ടപ്പെട്ടിട്ടാണു ഞാന്‍ ടാഗോറിന്റെ കാബൂളിവാലാ എന്നകഥ വായിച്ച് ആസ്വദിച്ചത്

അതിലെ "കാബൂളിവാലാ ശ്വശ്വരഗൃഹത്തിലേക്കാണോ യാത്ര?" എന്നചോദ്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ശ്വശ്വരഗൃഹം എന്നതിനു അമ്മായിഅപ്പന്റെ വീട് എന്നും പോലീസ് സ്റ്റേഷന്‍ എന്നും പ്രയോഗ അര്‍ത്ഥങ്ങള്‍ ഉണ്ടല്ലോ !

ഇത്തരം ദ്വയാര്‍ത്ഥ വാക്കുകള്‍ അന്നേ എന്നെ ഒരുപാട് ആകര്‍ഷിച്ചിരുന്നു.

പിറ്റേയാഴ്ച്ച വാചകം ഗോപാലനെ കണ്ടപ്പോഴാണു ഗോപാലന്‍ ചേട്ടനെ കണ്ടാല്‍
കാബൂളിവാലായുടെ ഛായയുണ്ടല്ലോ എന്ന് എനിക്ക് തോന്നിയത്.

അന്നു തന്നെ ഞാന്‍ വാചകം ഗോപാലന്‍ എന്ന പേരുമാറ്റി
പകരം കാബൂളിവാലാ ഗോപാലന്‍ എന്ന പേരു നിശ്ചയിച്ചു.

പിന്നീട് എന്നും ഗോപാലന്‍ ചേട്ടന്‍ പോകാന്‍ തുടങ്ങുമ്പോഴൊക്കെ ഞാന്‍ ചോദിക്കും

"ഗോപാലന്‍ ചേട്ടാ ശ്വശ്വരഗൃഹത്തിലേക്കാണോ യാത്ര?"

ഗോപാലന്‍ ചേട്ടനു അതെന്താണെന്ന് മനസിലാകാറില്ല.
എങ്കിലും വെറുതെ ചിരിക്കും

"ഈ ബാബുക്കൊച്ചിന്റെ ഒരു കാര്യം, ഓ ചുമ്മാ കളിയാക്കാതെ"

ഞാന്‍ കളിയാക്കുകയാണെന്ന് അറിയമെങ്കിലും ഗോപാലന്‍ ചേട്ടനു അതില്‍ യാതൊരുവിരോധവും ഉണ്ടായിരുന്നില്ല.

ഗോപാലന്‍ ചേട്ടന്‍ വരുമ്പോഴെക്കെ എനിക്കായി ഒരു പൊതി കൊണ്ടുവരാറുണ്ട്
നാരങ്ങാമിഠായി,ഗ്യാസു മിഠായി ജിലേബി അങ്ങിനെ എന്തെങ്കിലും
പകരം ഞാന്‍ ഗോപാലന്‍ ചേട്ടനു പൈസക്കുപുറമേ
രാവിലെ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരത്തിന്റെ ഒരു പങ്കുകൂടി വാങ്ങിക്കൊടുക്കും.

ഗോപാലന്‍ ചേട്ടന്‍ കാപ്പികുടിച്ചിട്ട് കുറച്ചുനേരം കൂടി ഇരുന്ന് വാചകമടിക്കും.
പത്രവാര്‍ത്തകള്‍,റേഡിയോ ന്യൂസ് ,നടപ്പുവഴിയില്‍ കിട്ടിയവാര്‍ത്തകള്‍,സ്കൂള്‍ വിശേഷങ്ങള്‍ ....
എല്ലാം ഞങ്ങള്‍ സംസാരിക്കും

എനിക്ക് വളരെ ഇഷ്ടപ്പെട്ടഒന്നായിരുന്നു
നാടന്‍ ചായക്കടകളില്‍ മാത്രം കിട്ടുന്ന ഒരു പലഹാരമായ കേക്ക്.
പൂവിന്റെ ആകൃതിയിലുള്ള അച്ചിലാണു കേക്കുണ്ടാക്കുക.
മഞ്ഞനിറത്തില്‍ കല്ലുപോലെ കട്ടിയായുള്ള കേക്ക് ഓരോ കടിക്കും പൊടിഞ്ഞ് പൊടിഞ്ഞ് വരും.

ഒരിക്കല്‍ ഞാന്‍ എന്റെ ഈ ഇഷ്ടപലഹാരത്തേപ്പറ്റി ഗോപാലന്‍ ചേട്ടനോട് പറഞ്ഞു.

പിറ്റേ ആഴ്ച്ച ഗോപാലന്‍ ചേട്ടന്‍ വന്നപ്പോള്‍
ഗുരുസ്വാമിയുടെ ചായക്കടയില്‍ നിന്നും വാങ്ങിയ ഒരു കേക്ക് കൊണ്ടുവന്നു.

"ബാബുക്കൊച്ചിന്റെ ഇഷ്ടപലഹാരം തന്നെയാകട്ടേ ഇത്തവണ"

"എന്തിനാ ഗോപാലാ ഇതൊക്കെ ?" അഛന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

"സാറേ, ഈ ബാബുക്കൊച്ചിനെ കാണുമ്പോഴെക്കെ എന്റെ മോന്റെ ഓര്‍മ്മവരും.
അവന്‍ ചെറുപ്പത്തിലേ ഒളിച്ചോടിപ്പോയതാ.
എവിടെയാണിപ്പോഴെന്നറിയില്ല.ജീവിച്ചിരിപ്പുണ്ടോ ആവോ അറിയില്ല.
എനിക്ക് വേറേ ആരാ ഉള്ളത് ?
ഇതൊക്കെയല്ലേ ഉള്ളൂ എനിക്ക് ഒരു സന്തോഷത്തിനായി"

"ആയിക്കോട്ടെ ഗോപാലാ,"

അഛന്‍ പിന്നെ എതിരൊന്നും പറഞ്ഞില്ല.

ഗോപാലന്‍ ചേട്ടന്‍ പോകാന്‍ എഴുന്നേറ്റു.

"ഗോപാലന്‍ ചേട്ടാ, ശ്വശ്വരഗൃഹത്തിലോട്ടാണോ യാത്ര ?"

ഞാന്‍ എന്റെ പതിവു ചോദ്യം മുടക്കിയില്ല

"എന്റെ ബാബുക്കൊച്ചേ ,എന്റെ ശ്വശ്വരഗൃഹം അങ്ങുദൂരെയാ.
അങ്ങോട്ടുചെന്നാല്‍ അവരെന്നെ ഓടിക്കും. ഞാന്‍ എങ്ങോട്ടുമില്ലേ........."

ഗോപാലന്‍ ചേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

ഗോപാലന്‍ ചേട്ടനെ ചിരിച്ചുകൊണ്ടല്ലാതെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളിലൂടെ ഈ മനുഷ്യന്‍ കടന്നുപോയിട്ടുണ്ട് എന്ന് എനിക്ക് തോന്നി.
എന്നിട്ടും എങ്ങിനെ ഇത്രമാത്രം സന്തോഷമായിരിക്കാന്‍ ഗോപാലന്‍ ചേട്ടനു കഴിയുന്നു
എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി.
ഒരുദിവസം ഞാന്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ ഗോപാലന്‍ ചേട്ടനെ വഴിയില്‍ വെച്ചുകണ്ടു.

"ഗോപാലന്‍ ചേട്ടാ എങ്ങോട്ടാ ശ്വശ്വരഗൃഹത്തിലോട്ടാണോ യാത്ര?"

ഞാന്‍ എന്റെ മാസ്റ്റര്‍പീസ് ചോദ്യവുമായി ഓടി അടുത്തുചെന്നു.

ഗോപാലന്‍ ചേട്ടന്‍ എന്റെ നേരേ നോക്കി.
മുഖത്ത് ആ പതിവ് ചിരിയില്ല.

"ബാബുക്കൊച്ചേ നന്നായി പഠിക്കണം,
വീട്ടില്‍ വഴക്കൊന്നുമുണ്ടാക്കാതെ നല്ലകുട്ടിയായി ജീവിക്കണം.
പിന്നെ ഒരിക്കലും കള്ളം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.
ഈ ഗോപാലന്‍ ചേട്ടനെ വല്ലപ്പോഴും ഓക്കുകയും വേണേ....
ഞാന്‍ ഇപ്പോ ശരിക്കും ശ്വശ്വരഗൃത്തിലേക്കുതന്നെ പോവുകാ മോനെ..."

ഗോപാലന്‍ ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

ഞാന്‍ അപ്പോഴാണു കണ്ടത് ,ഗോപാലന്‍ ചേട്ടന്റെ കൈയ്യില്‍ വിലങ്ങ്,
പുറകില്‍ രണ്ട് പോലീസുകാര്‍.
ഞാന്‍ തരിച്ചുനിന്നുപോയി.

"നമ്മുടെ വാചകം ഗോപാലനെ പോലീസുകാരുകൊണ്ടുപോയി.എന്താണു കേസെന്നറിഞ്ഞില്ല."
വൈകിട്ട് അഛന്‍ വന്നപ്പോള്‍ കുറേ സമയം അതായിരുന്നു ചര്‍ച്ചാ വിഷയം.

അടുത്തശനിയാഴ്ച്ച ഞാന്‍ വഴിക്കണ്ണുമായി ഒരുപാടു സമയം കാത്തിരുന്നു.
പക്ഷേ എന്റെ കാബൂളിവാലാ ഗോപാലന്‍ ചേട്ടന്‍ വന്നില്ല.

പിറ്റേ ശനിയാഴ്ച്ചയും ഞാന്‍ രാത്രി ഇരുളും വരെ കാത്തിരുന്നു.
ബാക്കി പതിവു ധര്‍മ്മക്കാരെല്ലാം വന്നു.
എന്നാല്‍ അന്നും ഗോപാലന്‍ ചേട്ടന്‍ മാത്രം വന്നില്ല.
എനിക്ക് വലിയ നിരാശതോന്നി.

ഗോപാലന്‍ ചേട്ടന്‍ ഇപ്പോഴും ശ്വശ്വരഗൃഹത്തില്‍ തന്നെയായിരിക്കുമോ?
അതോ നാണക്കേടുകൊണ്ട് ഈ നാടുവിട്ട് മറ്റേതെങ്കിലും നാട്ടിലേക്ക് പോയിരിക്കുമോ?

ചിന്തിക്കും തോറും എനിക്ക് സങ്കടം വര്‍ദ്ധിച്ചുവന്നു.

1988 മേയ് 1.
എന്റെ വിവാഹദിവസം.

അന്നുവൈകിട്ട് സുഹൃത്തുക്കള്‍ക്കായുള്ള ചായ സല്‍ക്കാരം നടക്കുമ്പോള്‍
ഒരു വൃദ്ധന്‍ ഗേറ്റിനടുത്തുനില്‍ക്കുന്നതു ഞാന്‍ കണ്ടു.

നീട്ടിവളര്‍ത്തിയ വെള്ള താടിയും മുടിയും.
തോളില്‍ ഒരു ചെറിയഭാണ്ഡം.വടിയുടെ സഹായത്തോടുകൂടിയാണു നില്‍ക്കുന്നത്.

എനിക്ക് എന്തോ പരിചയം തോന്നിയെങ്കിലും ആളെ മനസിലായില്ല.

"ആരാ? എന്തുവേണം?" ഞാന്‍ ഗേറ്റിനടുത്തേക്ക് ചെന്നു.

"ബാബുക്കൊച്ചിന്റെ വീടല്ലേ ഇത്?"

സംശയിച്ച് സംശയിച്ചുള്ള വൃദ്ധന്റെ ചോദ്യം കേട്ടപ്പോഴെ എനിക്ക് ആളെ മനസിലായി.

ഗോപാലന്‍ചേട്ടന്‍ !
എന്റെ പ്രീയപ്പെട്ടഗോപാലന്‍ ചേട്ടന്‍,കാബൂളിവാലാ ഗോപാലന്‍ ചേട്ടന്‍!

എനിക്ക് സന്തോഷം അടക്കാന്‍ സാധിച്ചില്ല.

"ഗോപാലന്‍ ചേട്ടാ, ഇത് ഞാന്‍ തന്നെയാ,ഗോപാലന്‍ ചേട്ടന്റെ ബാബുക്കൊച്ച്."

ഗോപാലന്‍ ചേട്ടന്റെ മുഖത്ത് അവിശ്വസനീയത.

ഗോപാലന്‍ ചേട്ടന്റെ മനസ്
ബാബുക്കൊച്ചെന്ന ഏഴുവയസുകാരനുപകരം 29 കാരനായ ഒരു കല്യാണ ചെറുക്കനെ ഉള്‍ക്കൊള്ളുവാനാകാതെ പതറുകയാണെന്ന് എനിക്ക് മനസിലായി.

ഗോപാലന്‍ ചേട്ടന്റെ കൈയ്യില്‍ ഒരു കൊച്ചുപൊതിയിരിക്കുന്നത് ഞാന്‍ അപ്പോഴാണു കണ്ടത്.

"ഗോപാലന്‍ ചേട്ടന്‍ ഒന്നും മറന്നില്ലല്ലോ.ആ പൊതിയിങ്ങുതാ,
എത്രനാളായി ഗോപാലന്‍ ചേട്ടന്റെ കൈയ്യില്‍ നിന്നും ഞാന്‍ എന്തെങ്കിലും വാങ്ങിയിട്ട്!"

ഞാന്‍ പൊതിവാങ്ങുവാനായി കൈനീട്ടി

ഗോപാലന്‍ ചേട്ടന്‍ കൈ പുറകിലോട്ട് വലിച്ചു.
ഞാന്‍ ആ പൊതി ബലമായി പിടിച്ച് വാങ്ങി.

ആ പൊതിയ്ക്കുള്ളില്‍ ഗുരുസ്വാമിയുടെ കടയില്‍ നിന്നും വാങ്ങിയ ഒരു കേക്ക്,എന്റെ പഴയ ഇഷ്ടപലഹാരം!! ഗോപാലന്‍ ചേട്ടന്‍ അത് ഇപ്പോഴും മറന്നിട്ടില്ല.

"ഗോപാലന്‍ ചേട്ടാ, ശ്വശ്വരഗൃഹത്തിലോട്ടാണോ ഇനി യാത്ര..?" ഞാന്‍ചിരിച്ചുകൊണ്ട് ചോദിച്ചു.

ഗോപാലന്‍ ചേട്ടന്‍ എന്നെനോക്കി ചിരിച്ചു.

കണ്ണീരില്‍ കുതിര്‍ന്ന ഒരു ചിരി.

ആ ചിരിയില്‍ സ്നേഹത്തിന്റെ ഒരായിരംസൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞിരിപ്പുണ്ടെന്നെനിക്ക് തോന്നി....

Sunday, December 27, 2009

ആ തണലില്‍ ഇത്തിരിനേരം കൂടി...

ഓടിട്ട വീടായതു കൊണ്ട് വലിയ മഴ പെയ്യുമ്പോള്‍ എവിടെയെങ്കിലും ചോര്‍ച്ചയുണ്ടാകുക എന്നതു
എന്‍റെ വീട്ടിലെ ഒരു സാധാരണ സംഭവമായിരുന്നു.
മഴവെള്ളത്തുള്ളികള്‍ മുറിക്കുള്ളില്‍ വീഴുമ്പോള്‍ അഛന്‍ തട്ടിന്‍പുറത്തേയ്ക്ക് കയറും
അമ്മ അപ്പോഴേ തടയും

" നടുവുവെട്ടുന്ന പരിപാടിയൊന്നും കാണിക്കാതെ,
ദേ ഈ ബാബുവിനേക്കൂടി കൂട്ട്."
അഛന്‍ അമ്മയുടെ വാക്കിനെതിരൊന്നും പറയാറില്ല
തട്ടിന്‍പുറത്തുനിന്നും എന്നേ ഉച്ചത്തില്‍ വിളിക്കും

"എടാ നീ കൂടി കേറി വാ, ഞാന്‍ പറഞ്ഞുതരാം നീ അതുപോലെ ചെയ്താമതി."

വീട്ടിലെ നാലുമക്കളില്‍ മല്ലന്‍ ഞാനാണ്.
കഠിനപ്രവര്‍ത്തികള്‍ ചെയ്യാന്‍ കെല്‍പ്പുള്ളവന്‍
എന്നേക്കാള്‍ ശക്തന്‍ ചേട്ടനാണ്
എന്നാലും പണ്ടെന്നോ ഒടിഞ്ഞ കൈയ്യുടെ മറവില്‍ ചേട്ടന്‍ ഇതില്‍നിന്നെല്ലാം രക്ഷപെടും

“അവന്‍റെ കൈപണ്ടൊടിഞ്ഞതല്ലേ, അധികം ഭാരം എടുക്കണ്ട.”

എന്നും അഛനും അമ്മയും ചേട്ടനു സപ്പോര്‍ട്ടായിട്ടുണ്ട്
ചേട്ടന്‍ അത് ശരിക്കും ഉപയോഗിക്കാറുമുണ്ട്

തട്ടുമ്പുറത്ത് എത്തിയ ഞാന്‍ ഓട് ശരിയാക്കാന്‍ നോക്കുമ്പോള്‍ അഛന്‍ എന്നേ തടയും

“നീയൊന്ന് അടങ്ങിനില്‍ക്ക്, ഞാന്‍ എന്താപറ്റിയതെന്നൊന്നു നോക്കട്ടേ.”

ചുരുക്കത്തില്‍ എന്നേ വെറും കാഴ്ച്ചക്കാരനായി ഇരുത്തിയിട്ട് അഛന്‍ ഓടുകള്‍ ശരിയാക്കിയിടും
തട്ടിന്‍പുറത്തുനിന്നും താഴെ വരുമ്പോള്‍ അഛന്‍ അമ്മയോടു പറയും

“ഓടൊക്കെ ശരിയാക്കിയിട്ടുണ്ട്, ബാബു ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ കഷ്ടപ്പെടാതെ സാധിച്ചു.”

എനിക്ക് അതു കേള്‍ക്കുമ്പോള്‍ ദേഷ്യം വരും
എന്നേ ശിഖണ്ഡിയാക്കിയിരുത്തിയിട്ട് അഛന്‍ യുദ്ധം ചെയ്യുന്നതില്‍
എനിക്ക് അടക്കാനാവാത്ത അമര്‍ഷം ഉണ്ടായിരുന്നു.

അഛന്‍റെ രീതി അങ്ങിനെയായിരുന്നു
എന്തും സ്വയം ചെയ്യും,
ജോലി അറിയാന്‍ പാടില്ലാത്ത ഒരാളേ ക്ഷമയോടെ സഹിച്ച്
ഒരു ജോലി ചെയ്യിക്കുവാന്‍ അഛന് ഒരിക്കലും സാധിക്കുമായിരുന്നില്ല

അഛന്‍ അപ്പുറത്തേക്ക് പോകും വരെ ഞാന്‍ ഒന്നും പറയാറില്ല
എന്നാല്‍ അതു കഴിഞ്ഞാന്‍ലുടനെ ഞാന്‍ അമ്മയോട് എന്‍റെ അമര്‍ഷം മുഴുവനും പ്രകടിപ്പിക്കും

“മേലാലീ പരിപാടിക്ക് എന്നേ വിളിച്ചേക്കരുത്,
മനുഷ്യനേ ഊളനാക്കുന്നതിന് ഒരു ലിമിറ്റുണ്ട്,
ഇത് കുറേ കൂടുതലാ.”

അമ്മ അതുകേട്ട് ചിരിക്കുകയേ ഉള്ളൂ

“നിന്‍റെ അഛനേ നിനക്കറിയാന്മേലേ?
നിന്‍റെ അഛനോ അമ്മൂമ്മക്കോ മറ്റൊരാളേക്കൊണ്ട് ഒരു പണി ചെയ്യിക്കാന്‍ പറ്റുമോ?”

എനിക്ക് ഓര്‍മ്മയുള്ള കാലം തുടങ്ങി ഈ കലാപരിപാടി
സ്ഥിരമായി ഞങ്ങളുടെ വീട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്നു
ഓരോമഴയത്തും ഒരു വ്യത്യാസവുമില്ലാതെ...

വര്‍ഷങ്ങള്‍ മുന്നോട്ടുനീങ്ങി
അന്നു മഴ ശക്തിയായി പെയ്തു
പതിവുപോലെ അഛന്‍ തട്ടിന്‍പുറത്തുകയറി.
അമ്മ അതുകണ്ടില്ല
അതുകൊണ്ടുതന്നേ തടസമൊന്നും പറഞ്ഞുമില്ല

എന്നാല്‍ ആദ്യമായി അമ്മ പറയാതെ അഛന്‍ എന്നേ വിളിച്ചു
എന്നേക്കൊണ്ട് ഒന്നും ചെയ്യിക്കുകയില്ലാ എന്നറിയാവുന്നതുകൊണ്ടു ഞാന്‍ ഒരു കാഴ്ച്ചക്കാരനേപ്പോലെ നിന്നു
എന്നാല്‍ എന്നേ അത്ഭുതപ്പെടുത്തിക്കൊണ്ട് അഛന്‍ ശാന്തനായി പറഞ്ഞു

“എടാ എനിക്ക് ഓട് വലിച്ച് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട് നിനക്ക് ശരിയാക്കാമോ എന്ന് ഒന്നു നോക്ക്.”

എത്രയോ വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന നിമിഷം....!!
എന്നാല്‍ എനിക്ക് സന്തോഷത്തിനു പകരം വലിയ സങ്കടമാണു വന്നത്

ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു
എന്‍റെ അഛനു വയസായിരിക്കുന്നു.
ഇനി ഈ തണലില്‍ എനിക്ക് കിട്ടാവുന്ന കാലത്തിന്‍റെ അവസാന ഘട്ടം അടുക്കുന്നു .

പഴയ ശിഖണ്ഡിയായി മാറാന്‍ കഴിഞ്ഞിരിന്നെങ്കിലെന്ന് അപ്പോള്‍ ഞാന്‍ ശരിക്കുമാഗ്രഹിച്ചു.
ആരും കാണാതെ ഞാന്‍ അന്ന് ഒരുപാടുകരഞ്ഞു

Ralph Hodgson ന്റെ കവിതയിലെ

“time, you old gipsy man,
will you not stay,
put up your caravan
just for one day?

all things I'll give you
will you be my guest....
........................
time you old gipsy,
why hasten away?

എന്ന വരികളിലെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക് മനസിലാകുകയായിരുന്നു.

പിന്നെയും കാലം മുന്നോട്ട് നീങ്ങി
വെട്ടൂര്‍ രാമന്‍ നായര്‍ സാറിന്‍റെ നിര്‍ബ്ബന്ധമാണഛനെ
ഹോരാശാസ്ത്രത്തിന്റെ സഹൃദയ വ്യാഖ്യാനം എഴുതാന്‍ പ്രേരിപ്പിച്ചത്.
ആദ്യം അത്രക്ക് പ്രാധാന്യം കൊടുക്കാതെയാണു തുടങ്ങിയതെങ്കിലും
അദ്ധ്യായങ്ങള്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ ഊണിലും ഉറക്കത്തിലും അഛന്‍റെ ശ്രദ്ധ അതില്‍ മാത്രമായി

ഒരുദിവസം എന്നോടു അഛന്‍ പറഞ്ഞു

“എടാ ഇതെന്‍റെ ജന്മ നിയോഗമാണ്,
ഇപ്പോള്‍ ഞാന്‍ സാക്ഷാല്‍ തലക്കുളത്തു ഭട്ടതിരിയായി മാറുന്നതുപോലെ എനിക്ക് തോന്നുന്നു.”

അഛന്‍ തമാശായിട്ടാണതുപറഞ്ഞതെങ്കിലും ഞാന്‍ ഒന്നു ഞെട്ടി.
“ജന്മനിയോഗം”
ആ വാക്ക് എന്‍റെ മനസ്സില്‍ ആഴത്തില്‍ തുളച്ചുകയറിയതുപോലെ എനിക്ക് തോന്നി

“ഓരോ മനുഷ്യനും ഓരോ ജന്മനിയോഗം ഉണ്ട്
അതിനു വേണ്ടിയാണു നമ്മള്‍ ഓരോരുത്തരും ഈ ഭൂമിയില്‍ ജീവിക്കുന്നത്
അത്പൂര്‍ത്തിയായാല്‍ പിന്നെ ഭൂമിയില്‍ നമുക്ക് ജീവിതമില്ല
തിരികെ യാത്രയായേ പറ്റൂ!”

പണ്ട് ഊരാശാല അമ്പലത്തിലെ രവിവാരപാഠശാലയില്‍ വച്ച്
ഉദ്ദണ്ഡന്‍ സാര്‍ പഠിപ്പിച്ച ആ വാചകങ്ങള്‍ചെവിയില്‍ മുഴങ്ങുന്നതുപോലെ...

അന്നും അഛന്‍ കാണാതെ ഞാന്‍ ഒരുപാടുകരഞ്ഞു.

ഓര്‍ന്മയിലെവിടെയോ ഒരു സന്ധ്യ
വൈകുന്നേരത്തേ ഉല്ലാസനടപ്പില്‍ അഛന്‍റെ കൈയ്യില്‍ തൂങ്ങി രണ്ട് ആണ്‍കുട്ടികള്‍
അഛന്‍ ചിരിക്കുന്നു
“അടുക്കെ ചവിട്ടി മുറുക്കെ നടക്ക്.....”

ഭീമനണ്ണാച്ചിയുടെ ഭാമാ സ്റ്റോഴ്സിന്‍റെ മുന്നിലെത്താറാകുമ്പോള്‍ ചേട്ടന്‍റെ അഭ്യാസം തുടങ്ങുന്നു
“ഓ, മടുത്തു വല്ലാത്താ ക്ഷീണം...”
അതു കേട്ട് അഛന്‍ ചിരിക്കും
നാരങ്ങാവെള്ളം ആണുദ്ദേശം എന്ന് അഛനറിയാം
അതുകൊണ്ടുതന്നേ അഛന്‍ എതിരൊന്നും പറയാറില്ല

അണ്ണാച്ചിയുടെ കടയില്‍ കയറി അഛന്‍ വര്‍ത്തമാനം തുടങ്ങുമ്പോഴേക്കും
കടക്കാരനോടു പറയാതെ തന്നെ തൊട്ടടുത്ത കടയില്‍ നിന്നും നാരങ്ങാവെള്ളം എത്തും
അഛന്‍ നാരങ്ങാവെള്ളത്തിന്‍റെ പൈസയും കൊടുത്ത് അവിടെ നിന്നും ഇറങ്ങിയാല്‍ പിന്നെ
നടക്കാന്‍ ഞങ്ങള്‍ക്കു മടി,
അടുത്ത ബസ്സിനു അഛന്‍ പറയാതെതന്നേ ചേട്ടന്‍ കൈകാണിക്കും,

പിന്നെ തിരികെ വീട്ടിലെത്തിയാല്‍ ചേട്ടന്‍റെ സ്ഥിരം കഥ കേള്‍ക്കാം

“ഒരഛനും രണ്ടു മക്കളും കൂടി നടക്കാന്‍പോയി,
അഛന്‍ കൈനീട്ടി, വണ്ടി നിറുത്തിയില്ല
മകന്‍ കൈനീട്ടി, വണ്ടി നിറുത്തി....”

അതെല്ലാം കേട്ട് പുഞ്ചിരിക്കുന്ന അഛന്‍റെ വാല്‍സല്യം നിറഞ്ഞ മുഖം...

ആ തണലില്‍ ഇത്തിരിനേരം കൂടി ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍,
വീണ്ടും ഒരിക്കല്‍ക്കൂടി ആ നിമിഷങ്ങളിലേക്ക് തിരിച്ചുപോയെങ്കില്‍,
എന്നൊക്കെ ഞാന്‍ ശരിക്കും അപ്പോള്‍ ആഗ്രഹിച്ചുപോയി....

Monday, November 2, 2009

സ്വപ്നക്കാരന്‍ ജോസഫ്

സ്വപ്നക്കാരന്‍ ജോസഫിന്റെ കഥ ഞാന്‍ ആദ്യം വായിക്കുന്നത്
എനിക്ക് ഒന്‍പത് വയസുള്ളപ്പോളാണ്, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍

ബൈബിളിലെ പഴയ നിയമത്തിലുള്ളതാണ് ജോസഫിന്റെ കഥ
കാനാന്‍ ദേശക്കാരനായ ജോസഫ് ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു
സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നേ താണുവണങ്ങുന്നതായിട്ട്
അന്നു ആടിനെ മേയ്ക്കുന്ന ജോലിചെയ്തിരുന്ന ജോസഫ്
ദൈവത്തിന്റെ വിചിത്രമായ ഒരു പദ്ധതിയിലൂടെ അവസാനം ഈജിപ്തിന്റെ ഭരണാധികാരിയാകുകയും ആ സ്വപ്നം ശരിയായി ഭവിക്കുകയും ചെയ്തു

ഇത് വായിച്ചതുമുതല്‍ എന്റെ മനസ്സില്‍ ഒരു മോഹം,
ഈ മോഡലില്‍ ഒന്ന് ഷൈന്‍ ചെയ്യണം।
ഇതുപോലെ വളരെ വിചിത്രങ്ങളായിരുന്നു എന്റെ അക്കാലത്തേ മോഹങ്ങള്‍।

ഞാന്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്ന ഉടനെ എന്റെ അനിയത്തിമാരേ വിളിച്ചു .
ഞാന്‍ തലേന്നു കണ്ട ഒരു സ്വപ്നത്തേ പ്പറ്റി വിവരിച്ചു.

“നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ പട്ടികളേ അഛന്‍ വാങ്ങിത്തന്നു,

നിങ്ങള്‍ക്കൊക്കെ നല്ലപട്ടികള്‍
അല്‍സേഷന്‍,ഡോബര്‍മാര്‍,ഗ്രേറ്റ് ഡൈന്‍ അങ്ങിനെ വളരെ നല്ല പട്ടികള്‍
എന്നാല്‍ എനിക്ക് തന്നതോ ഒരു കില്ല നാടന്‍ പട്ടിയും.”

സിനിമാനടന്‍ ശ്രീനിവാസന്‍ പിന്നീട് ഉപയോഗിച്ചിരുന്ന
"അപ്പക്കാള" പോലെയുള്ള കഥാപാത്രമായി മാറി ഷൈന്‍ ചെയ്യുന്ന സൂത്രം
അന്നേ എനിക്ക് പ്രിയമായിരുന്നു
അതാണു എന്റെ പട്ടി നാടനായി സ്വപ്നത്തില്‍ മാറിയത്

ഇത് കേട്ട സഹോദരിമാര്‍ക്ക് സന്തോഷം
അവരുടെ പട്ടികള്‍ ശരി ശീമ ഇനങ്ങളാണല്ലോ
സ്വപ്നം തുടര്‍ന്നു

“നമ്മള്‍ കുറെ കഴിഞ്ഞ് വന്നുനോക്കുമ്പോഴുണ്ട്
എന്റെ നാടന്‍ പട്ടി ഒരുപാറപ്പുറത്തിരുന്ന് കോഴി ഇറച്ചി തിന്നുന്നു
നിങ്ങളുടെ ശീമപ്പട്ടികളാകാട്ടേ കൊതിയോടും ഭീതിയോടും കൂടി
എന്തെങ്കിലും മിച്ചം കിട്ടിയാല്‍ തിന്നാനായി തലയും കുനിച്ചിരിക്കുന്നു
എന്റെ പട്ടിക്ക് തിന്നുമതിയായപ്പോള്‍ മിച്ചം വന്ന എല്ലുകള്‍ താഴേക്ക് തട്ടിയിട്ടു
അത് നിങ്ങളുടെ ശീമപ്പട്ടികള്‍ ആര്‍ത്തിയോടെ തിന്നു.”

എന്റെ സ്വപ്നവര്‍ണ്ണന പുരോഗമിക്കും തോറും
കേള്‍വിക്കാരുടെ മുഖം ഇരുളുന്നത് ഞാന്‍ കണ്ടു
എനിക്ക് വലിയ സന്തോഷം തോന്നി

“ഇതിന്റെ അര്‍ത്ഥം എന്താണെന്നു വച്ചാല്‍
നിങ്ങളേഎല്ലാം അഛനും അമ്മയും വളരെ പൂത്താനിക്കും
എന്നാല്‍ ദൈവം നിങ്ങളേയോക്കെ എന്റെ മുന്നിലൊരുകാലത്ത് കൈനീട്ടിക്കും
കാരണം രാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഒരിക്കലും പാഴാകാറില്ല ”

‘അത്ഭുതമായിരിക്കുന്നല്ലോടാ !” ചേട്ടന്‍ ഇടപെട്ടു
ചേട്ടനേം പറ്റിച്ചു എന്നോര്‍ത്താപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു

‘ഞാനും ഇതേപോലെ ഒരു സ്വപ്നം കണ്ടു,
ഇതേപോലെ പട്ടിയേ വാങ്ങിയതായി ഒരു സ്വപ്നം.’
ചേട്ടന്‍ പറയാന്‍ പോകുന്നത്
എനിക്കിട്ട് ഒരു ടോര്‍പ്പിഡോ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു

“നമ്മള്‍ ഈ പട്ടികള്‍ തീറ്റ തിന്നുകഴിഞ്ഞ് അതിതേം കൊണ്ട്
പുലിയന്നൂര്‍ തോട്ടിന്റെ അടുത്തുപോയി.”

“എന്നിട്ടോ?”
കേള്‍വിക്കാര്‍ക്ക് ആകാംഷ
“അപ്പോഴുണ്ട് തോട്ടില്‍നിന്ന് അഞ്ച് മെലിഞ്ഞപട്ടികള്‍ കയറിവന്നു
അവര്‍ നമ്മുടെ തടിച്ച പട്ടികളേ തിന്നുകളഞ്ഞു ”

ചേട്ടന്‍ എന്നിട്ട് എന്റെ അടുത്ത് വന്ന് കൈകൊട്ടിക്കൊണ്ട് പറഞ്ഞു
“ആഗ്രഹം കൊള്ളാം മോനേ
പക്ഷേ ഞാന്‍ നീ വായിക്കും മുന്‍പ് പഴയനിയമത്തിലേ
ഉല്‍പ്പത്തി (37- 50) ലെ
സ്വപ്നക്കാരന്‍ ജോസഫിന്റെ കഥ ഞാന്‍ വായിച്ചിട്ടുണ്ടുകേട്ടോ!”

എന്റെ കള്ളി വെളിച്ചത്തായി എല്ലാവരും കൂവി
ഞാന്‍ ശരിക്കും ചമ്മിപ്പോയി

കുറച്ചു ദിവസം കഴിഞ്ഞു.
ഷൈന്‍ ചെയ്യാന്‍ ഒരു പുതിയ മാര്‍ഗം ഞാന്‍ തേടാന്‍ തുടങ്ങി .
അങ്ങിനെയാണു പാരമ്പര്യ ഗവേഷണത്തേപ്പറ്റി ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത് .

പലരും ഈ പരിപാടിയുടെ അനന്ത സാദ്ധ്യത മനസിലാക്കി
നീക്കങ്ങള്‍ നടത്തുന്ന ഒരു കാലമായിരുന്നു അത്
ആഢ്യനു പണവും പുതുപ്പണക്കാരനു ആഢ്യതയും
എന്നും കൊതിയൂറുന്ന കാര്യങ്ങളായിരുന്നല്ലോ
ക്രിസ്ത്യാനികളായിരുന്നു ഈ രംഗത്ത് മുന്നില്‍

താളിയോലഗ്രന്ഥങ്ങളും പുരാതന ശിലാലിഖിതങ്ങളും
പഴയ ആധാരങ്ങളും എല്ലാം ഉപയോഗിച്ചായിരുന്നു ഗവേഷണം
മാര്‍ഗം ഏതായാലും
അവസാനം എല്ലാവര്‍ക്കും ഏതാണ്ട് ഒന്നു തന്നേയായിരുന്നു റിസല്‍റ്റ്

നാട്ടിലെ വലിയ ജന്മികളായ ഒരു മഹാ ബ്രാഹ്മണ കുടുമ്പം
മാര്‍ഗം കൂടിയാണു ഈ കുടുമ്പം ആരംഭിച്ചത്
അതോടെ പുതുപ്പണക്കാരനു ആഢ്യത കൈവരുന്നു .

ഇങ്ങിനെ ഗവേഷണം നടത്തിയ ഒരുകുടുമ്പത്തേപ്പറ്റി പലരും പറഞ്ഞത്
അവര്‍ നിലവറ കുഴിച്ച് കുഴിച്ച് ചെന്നപ്പോള്‍
പണ്ട് കാരണവന്മാര്‍ ഉപയോഗിച്ചിരുന്ന
ഒരു കട്ടപ്പാരയും ചേളാകവും (പന്നി എലികളേ പിടിക്കാനുള്ള സാധനങ്ങള്‍) കിട്ടിയെന്നും
രാക്കുരാമാനം അത് മാറ്റി പകരം പൂണൂലുകുഴിച്ചിട്ടിട്ട്
ഗവേഷകരേ വരുത്തി അത് കണ്ടെടുത്ത് ആഢ്യന്മാരായി എന്നുമാണ്.

ഇങ്ങിനെ എന്തെങ്കിലും ഉഡായിപ്പ് പരിപാടികള്‍ ചെയ്ത്
എന്റെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാന്‍ എനിക്ക് മോഹം തോന്നി.
അങ്ങിനെയാണു എന്റെ കഴിഞ്ഞജന്മം എന്തായിരുന്നു എന്നുകണ്ടുപിടിക്കാന്‍
ഞാന്‍ ഗവേഷണം തുടങ്ങിയത് .

കുടുമ്പ ഗവേഷണം ചെയതാല്‍
ഫലം എനിക്ക് സഹോദരരുമായി പങ്കുവയ്ക്കേണ്ടിവരും എന്നതിനാല്‍
അത് ഞാന്‍ കൂമ്പിലേ നുള്ളി.

ദിവസവും വായനശാലയില്‍ പോയി ഞാന്‍ പുസ്തകങ്ങളില്‍ പരതാന്‍ തുടങ്ങി.
ഞാന്‍ ജനിച്ചദിവസം ഏതെങ്കിലും മഹാന്‍ മരിച്ചിട്ടുണ്ടോ അതാണു തിരയുന്നത് .

ദിവസങ്ങള്‍ മുന്നോട്ടുനീങ്ങിയിട്ടും എന്റെ ഗവേഷണം തിരുനക്കരെത്തന്നേ നിന്നു
എങ്കിലും നിരാശനാകാതെ ഞാന്‍ രഹസ്യമായി ഗവേഷണം തുടര്‍ന്നു.

ദൈവം എന്നേ കൈവിട്ടില്ല
അവസാനം ഞാന്‍ ഒരാളേ കണ്ടെത്തി
“പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി!”
കേരളം കണ്ടതിലേക്കും വലിയ ജ്യോതിഷ പണ്ഡിതന്‍, മഹാബ്രാഹ്മണന്‍
എനിക്ക് തൃപ്തിയായി

അദ്ദേഹം മരണമടഞ്ഞദിവസമാണ് എന്റെ ജനനം,
പോരെങ്കില്‍ അദ്ദേഹം എന്റെ അഛനനയച്ച ഒരു പഴയ കത്തു
ഞാന്‍ വീട്ടില്‍ കണ്ടിട്ടുണ്ടായിരുന്നു

“രാമകൃഷ്ണപിള്ളയുടെ വീട്ടില്‍ ഒന്നു വരണമെന്ന് ഞാന്‍ ആഗ്രഹിക്കാഞ്ഞിട്ടല്ല,
എന്തോ ഇതുവരെ സാധിച്ചില്ല, ഈശ്വരന്‍ അതിനു എന്നെങ്കിലും ഇടയാക്കാതിരിക്കില്ല”

അതും കൂടി ലിങ്ക് ചെയ്താല്‍ എല്ലാം പൂര്‍ത്തിയായി
എനിക്ക് ഉച്ചത്തില്‍ ഒന്നു കൂവാന്‍ തോന്നിപ്പോയി।

അങ്ങിനെ ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ വച്ച്
ഞാന്‍ ഒരു പുതിയ തിയറി രൂപപ്പെടുത്തി
സാക്ഷാല്‍ പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി
തന്‍റെ സുഹൃത്ത് രാമകൃഷ്ണപിള്ളയേ കാണണമെന്നുള്ള ആഗ്രഹം സാധിക്കാതെ
ഇഹലോകവാസം വെടിഞ്ഞു

മഹാഭാരതകഥയില്‍ പറയുന്നതുപോലെ
ഒരു മനുഷ്യന്‍ എന്തെങ്കിലും ആഗ്രഹത്തോടെയാണുമരിക്കുന്നതെങ്കില്‍
ആ ആഗ്രഹം സാധിപ്പിക്കാനായി വീണ്ടും ജനിക്കും।

മാനായി പുനര്‍ജ്ജനിച്ച ഒരു മഹാരാജാവിന്റെ കഥയായിരുന്നു അതിന്റെ അടിസ്ഥാനം।

പുലിയൂര്‍ തിരുമേനി തന്റെ സുഹൃത്ത് രാമകൃഷ്ണ പിള്ളയുടെമകനായി
പുനര്‍ജ്ജനിച്ചു അതാണു ഞാന്‍ !!

സഹോദരങ്ങളുടെ മുന്നില്‍ ഞാന്‍ പുതിയ തിയറി അവതരിപ്പിച്ച് തലയുയര്‍ത്തിപ്പിടിച്ച് നടന്നു

“ഞാന്‍ നിങ്ങളേപ്പോലെ ഒരു സാധാരണക്കാരനല്ല
മഹാ ബ്രാഹ്മണനായിരുന്നു കഴിഞ്ഞജന്മത്തില്‍
അതാണു ഇത്ര മാത്രം സാത്വികനും മഹാനുമായി മാറാന്‍ കാരണം!”

കുറച്ചുദിവസം കഴിഞ്ഞു,
ഒരിക്കല്‍ എന്തിനോ അഛനെന്നെ വഴക്കുപറഞ്ഞു
ഞാന്‍ തര്‍ക്കിച്ചു

“ഞാന്‍ തെറ്റുചെയ്തിട്ടൊന്നുമല്ലാ എന്നേ വഴക്കുപറയുന്നത്।”
“പിന്നെ എന്തിനാടാ?” അഛന്റെ മറുചോദ്യം

“ഇത് പ്രൊഫഷണല്‍ ജലസിയാ,
ഇതാണു പറയുന്നത് ഒരു നാഴി മറ്റൊരു നാഴിയില്‍ ഇറങ്ങുകേലാന്ന്,
അഛനു അഛനേക്കാള്‍ വലിയ ജ്യോതിഷ പണ്ഡിതനായ
സാക്ഷാല്‍ പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരിയോടുള്ള അസൂയയാ
എന്നോടുള്ള ദേഷ്യമായി വരുന്നത് ।”

അഛനൊന്നും മനസ്സിലായില്ല
എങ്കിലും പിന്നീട് കാര്യം മനസ്സിലായപ്പോള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു

“നിന്റെ റിസര്‍ച്ച് ഞാന്‍ സമ്മതിച്ചിരിക്കുന്നു
എന്നാലും ഈ ബുദ്ധി വല്ല നല്ലകാര്യത്തിനും ഉപയോഗിച്ചിരുന്നേല്‍ എത്ര നന്നായേനേ ..!”

Sunday, August 23, 2009

ചക്രവാളത്തിനുമപ്പുറം !!!

ജീവിത ചക്രവാളത്തിനപ്പുറം ഉള്ള ലോകത്തേപ്പറ്റി ഞാന്‍ ചിന്തിച്ചുതുടങ്ങിയത് ഓര്‍ഫ്യൂസിന്റെ കഥ വായിച്ചനാള്‍ മുതലാണ്.

മാസ്മരഗായകന്‍ ഓര്‍ഫ്യൂസും അയാളുടെ പ്രിയപ്പെട്ട ഭാര്യ യൂറിഡീസും അവര്‍ക്കിടയില്‍ വില്ലനായി വന്ന സര്‍പ്പവും,
എത്രയോരാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞാടി
സര്‍പ്പദംശനമേറ്റ് മരിച്ച യൂറിഡീസിന്റെ ആത്മാവിനുപുറകേ
പാതാളലോകത്ത് എത്തിയഓര്‍ഫ്യൂസ്
തന്റെ ഗാനാലാപം കൊണ്ട് പാതാളാധിപതിയേപ്പോലും മയക്കി
തന്റെ യൂറിഡീസിന്റെ ആത്മാവിനെ തിരികെ വാങ്ങി

പാതാളഗോപുരം കടക്കും വരെ തിരിഞ്ഞുനോക്കരുതെന്ന നിര്‍ദ്ദേശം
ഒരുനിമിഷം മറന്ന് അറിയാതെ ഒന്നുതിരിഞ്ഞുനോക്കിപ്പോയ
പാവം ഓര്‍ഫ്യൂസിന്റെ മുന്നില്‍ കണ്ണീരോടെ നിസ്സഹായതയോടെ
തിരികെ പാതാള ലോകത്തിലേക്ക് മറഞ്ഞുപോയ
യൂറിഡീസിന്റെ ദുരന്തം
എന്റെ മനസ്സില്‍ ഉണ്ടാക്കിയ വിഷമം
എത്രയോ വര്‍ഷം കഴിഞ്ഞിട്ടും ഒട്ടും മാഞ്ഞിട്ടില്ല

പിന്നീട് മരണത്തേ പ്പറ്റി എന്നേ ചിന്തിപ്പിച്ചത്
പാലാ സെന്റ് തോമസ് ഹൈസ്കൂളില്‍ എന്നേ പഠിപ്പിച്ച
ലോനപ്പന്‍ സാറിന്റെ ഒരു യാദൃശ്ചിക കമന്റാണ്.

ഏതോ നേതാവ് മരിച്ചതിനു മന്ത്രി ഞെട്ടിയകാര്യം
പറഞ്ഞു പരിഹസിച്ച് ചിരിക്കുകയായിരുന്നു ഞങ്ങള്‍
അത് കേട്ട ലോനപ്പന്‍ സാര്‍ ഞങ്ങളേ ശാസിച്ചു

“എടാ എടാ ഒരുപാടങ്ങു ചിരിക്കാതെ,
നിനക്കൊക്കെ ഒരു അമ്പത് വയസ്സ് കഴിയട്ടേ,
പിന്നെ ആരെങ്കിലും കിടുങ്ങീന്നു കേട്ടാല്‍
നീയൊന്നും ഇങ്ങനെ ഇളിക്കത്തില്ല ശരിക്കും ഞെട്ടും
ചെവീ നുള്ളിക്കോ !!

അന്നുമുഴുവനും ഞാന്‍ അതുതന്നേ ചിന്തിച്ചിരുന്നു
അന്നു ലോനപ്പന്‍ സാര്‍ പറഞ്ഞതിന്റെ സത്യം
ഇപ്പോള്‍ എനിക്ക് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാകുന്നുണ്ട്

മരണത്തേപ്പറ്റി എന്നേ പിന്നീട് ഒരുപാട് ചിന്തിപ്പിച്ചത്
ഒരു പ്രതിമയാണ്।
തൃശൂര്‍പട്ടണത്തില്‍ ഞാന്‍ കണ്ട കൊച്ചീ രാജാവിന്റെ പ്രതിമ

മണ്ണുത്തിക്കുപോകാനായി ബസ്സുകാത്തുനില്‍ക്കുമ്പോളാണ്
ഞാന്‍ ആ പ്രതിമ ശ്രദ്ധിച്ചത്
എത്ര എത്ര ആടയാഭരണങ്ങള്‍?
കിന്നരി തലപ്പാവും തങ്കമുദ്രകളും ഒക്കെചാര്‍ത്തിനില്‍ക്കുന്ന
ഈ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ ഈ മനുഷ്യന്‍
താന്‍ ഇങ്ങിനെ അലങ്കരിക്കുന്ന ഈ ശരീരം
ഒരിക്കല്‍ വെറും ഒരുപിടിചാരമായി കൊച്ചീ രാജ്യത്തിന്റെ മണ്ണില്‍
അലിഞ്ഞ് എല്ലാവരുടേയും ഓര്‍മ്മയില്‍നിന്നും മറഞ്ഞുപോകുമെന്ന്
ചിന്തിച്ചിരുന്നോ ആവോ?
മഹാഭാരതകഥയില്‍ യമന്‍ ധര്‍മ്മപുത്രരോടു ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് “എന്താണീ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം?”
“തനിക്കു ചുറ്റുമുള്ളവരെല്ലാം മരിക്കുമ്പോഴും
മരണമെന്നത് തനിക്കും വരും എന്ന് വിചാരിക്കാതെ
മനുഷ്യനുജീവിക്കാന്‍ കഴിയുന്നു എന്നതാണു ഏറ്റവും വലിയ അത്ഭുതം”
എന്നാണ് ധര്‍മ്മപുത്രര്‍ കൊടുക്കുന്ന ഉത്തരം.
ആ അത്ഭുതം എന്റെ മുന്നില്‍ നില്‍ക്കുന്നതായി എനിക്ക് തോന്നിപ്പോയി

മരണത്തേപ്പറ്റി ചിന്തിക്കുമ്പോള്‍
പണ്ട് ഊരാശാല അമ്പലത്തിലെ രവിവാരപാഠശാലയില്‍ വച്ച്
ഉദ്ദണ്ഡന്‍സാര്‍ ഭഗവല്‍ ഗീതയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട്
പഠിപ്പിച്ചുതന്ന തിയറിയാണു എനിക്കുള്ളത്

“അനന്തമായിപരന്നുകിടക്കുന്ന കടല്‍പോലെ ഉള്ള ഈശ്വരന്‍
അതില്‍ നിന്നും ശരീരമാകുന്ന പാത്രങ്ങളില്‍ നിറക്കപ്പെടുന്നഈശ്വരാംശം പാത്രത്തിനു രൂപം പലതാണെങ്കിലും അവയ്ക്കെല്ലാം ഉള്ളില്‍ ഒരേ ഈശ്വരന്‍ ബാല്യകൗമാര യൗവ്വന വാര്‍ദ്ധക്യങ്ങള്‍ കടന്ന് മരണം എത്തിച്ചേരുമ്പോള്‍
പാത്രം പൊട്ടുന്നു,പാത്രത്തിനുള്ളിലേ ഈശ്വരാംശം അതായത് ആത്മാവ്
വീണ്ടും ഈശ്വരനാകുന്ന കടലില്‍ വീണ് തിരിച്ചറിയാനാവാത്തവിധം
ഈശ്വരനില്‍ അലിഞ്ഞുചേരുന്നു അതാണു മോക്ഷം
കര്‍മ്മ ദോഷത്താല്‍ മോക്ഷം ലഭിക്കാത്ത ആത്മാവ്
വീണ്ടും ഒരു പാത്രത്തില്‍ നിറക്കപ്പെടുന്നു
ആപാത്രം വീണ്ടും വീണ്ടും ഭൂമിയിലേക്ക് വന്നു
കര്‍മ്മം വഴി മുക്തിനേടി അവസാനം മോക്ഷപ്രാപ്തിയില്‍ അവസാനിപ്പിക്കുന്നു। ശ്രീരാമന്‍ ബാലിമഹാരാജാവിനെ ഒളിയമ്പ് എയ്തകര്‍മ്മത്തിന്റെ ഫലം
ഒളിയമ്പേറ്റ് മരിക്കുന്നതിലൂടെ ശ്രീകൃഷ്ണന്‍ അനുഭവിക്കുന്നതിനാല്‍
മനുഷ്യനായി പിറന്നാല്‍ സാക്ഷാല്‍ മഹാവിഷ്ണുവാണെങ്കില്‍ പോലും
കര്‍മ്മ ഫലം അനുഭവിച്ചേ മതിയാകൂ എന്ന് നാം മനസ്സിലാക്കുന്നു

തത്വങ്ങള്‍ എന്തൊക്കെ പറഞ്ഞാലുംമരണവും മരണചിന്തകളും
മനുഷ്യമനസ്സില്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ വര്‍ണ്ണനാതീതമാണ്।
എന്റെ മനസ്സില്‍ ഒരുപാട് സങ്കടം ഉണ്ടാക്കിയ ഒന്നാണ്
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുന്‍ ഗവര്‍ണ്ണര്‍
പ്രൊഫസര്‍ കെ എം ചാണ്ടി സാറിന്റെ
മരണത്തിനുമുന്‍പുള്ള നിമിഷങ്ങളേപ്പറ്റി അദ്ദേഹത്തിന്റെ സഹോദരന്‍
ശ്രീ പാലാ കെ എം മാത്യുസാര്‍ എഴുതിയ വിവരണം

“കഴിഞ്ഞദിവസം മക്കളെല്ലാം മുറിയില്‍ കയറി കണ്ടു
എല്ലാവരേയും തന്റെ തിത്യതയിലും തുടരാന്‍ പോകുന്ന വാല്‍സല്യം
നനവാര്‍ന്ന മിഴികളിലൂടെ അറിയിച്ചു
മറ്റുവിധത്തില്‍ ചലനം അസാധ്യമായിരുന്നു
മരണഭയം ആ മുഖത്ത് തെല്ലുമില്ലായിരുന്നു
അടുത്തുകൊണ്ടിരുന്ന വേര്‍പാടിന്റെ ദുഖം മാത്രം

വിശുദ്ധകുര്‍ബാനയും അന്ത്യകൂദാശയും നല്‍കിയ വൈദികനോട്
താങ്ക്യൂ ഫാദര്‍ എന്നുപറഞ്ഞു
തന്റെ ബോധമനസ്സ് അപ്പോഴും നിര്‍ഭയവും ശാന്തവും തെളിവാര്‍ന്നതുമായിരുന്നു.
പരമാത്മാവിലേക്കുള്ള ജീവാത്മാവിന്റെ യാത്ര ഭവനത്തില്‍ തിരിച്ചെത്തല്‍ മാത്രം

ഏറ്റവും അവസാനംചേട്ടത്തിയമ്മയാണുകയറിയത്
രണ്ടുപേര്‍ക്കും ഒന്നും മിണ്ടാനില്ലാത്ത നിറഹൃദയം
ചേട്ടനു ഒട്ടും ചലിക്കാന്‍ പാടില്ലാത്ത നിസ്സഹായാവസ്ഥ
ഇവിടെ മനുഷ്യന്റെ ഏറ്റവും ശക്തമായ അര്‍ത്ഥവത്തായ ഭാഷ
തടവില്ലാതെ കവിളുകളിലൂടെ പ്രവഹിക്കുകയായി
ചേട്ടന്‍ വളരെ ആയാസപ്പെട്ട് തന്റെ കൈകള്‍ കൂപ്പി
മറിയക്കുട്ടിയമ്മയും കൈകള്‍ കൂപ്പി
ഇനി നാം കണ്ടുമുട്ടും വരെ...........!!

ഈ വരികള്‍ വായിച്ചപ്പോള്‍
നെഞ്ചിനൊരു ഭാരം അനുഭവപ്പെടുന്നതുപോലെ എനിക്കു തോന്നി ഓരോപുനര്‍വായനയിലും അത് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവന്നു ചക്രവാളങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രാസമയത്ത്
ഓരോ മനുഷ്യന്റേയും നിസ്സഹായത മനക്കണ്ണില്‍കണ്ടപ്പോള്‍
മനുഷ്യന്‍ എത്ര നിസ്സാരന്‍ എന്നും തോന്നിപ്പോയി !!!

Sunday, August 2, 2009

ശാന്തി ദൂതനു സാദരം..!!!

ശാന്തി ദൂതനു സാദരം..!!!
ആ ടിവി അഭിമുഖം മുഴുവനും പ്രകോപനം ഉണ്ടാക്കുന്ന ചോദ്യങ്ങളായിരുന്നു ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം ഒളിപ്പിച്ചുവെച്ച തന്ത്രം നിറഞ്ഞ ചോദ്യങ്ങള്‍।
ഞാന്‍ ശ്വാസമടക്കിപ്പിടിച്ച് ആകാംഷയോടെ ആ ഇന്റര്‍വ്യൂ മുഴുവനും കണ്ടു।

ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്കുനീങ്ങുമ്പോള്‍
എങ്ങിനേയും ഒരു കുടുക്കില്‍ വീഴിക്കാന്‍ പറ്റാത്തതിന്റെ നിരാശയില്‍ സാമാന്യമര്യാദപോലും ലംഘിക്കുന്നചോദ്യങ്ങള്‍
ചോദിക്കുന്ന അവതാരകനെതിരേ ശാന്തനായി
ഒരു സെക്കന്റ് പോലും ആലോചിക്കാന്‍ നിക്കാതെ
ചോദ്യങ്ങള്‍ക്കെല്ലാം കിറുകൃത്യമായ മറുപടി കൊടുക്കുന്ന നേതാവ്

ആമുഖത്ത് ദേഷ്യമില്ല, ഒരു ചെറുപുഞ്ചിരിമാത്രം.
അത് തങ്ങളാണ്! പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍!!
കേരള രാഷ്ട്രീയ രംഗത്ത് ഞാന്‍ ഏറ്റവും ബഹുമാനത്തോടുകൂടി
ആരാധിക്കുന്ന ഉജ്വല വ്യക്തിത്വം !!!

ടിവിയിലെ അഭിമുഖസംഭാഷണങ്ങള്‍ മിക്കവാറും ഞാന്‍ കാണാറുണ്ട്
ഒരേ വിഷയങ്ങളേ വിവിധനേതാക്കള്‍ എങ്ങിനെ വിലയിരുത്തുന്നു
എന്നത് കാണുന്നത് എനിക്ക് ഒരു ഹരമാണ്।

പലനേതാക്കള്‍ക്കും മിക്കവിഷയങ്ങളിലും ഒരു സ്വതന്ത്ര കാഴ്ച്ചപ്പാടില്ല എന്നത് ശരിക്കും ഞെട്ടലോടെയാണു ഞാന്‍ പലപ്പോഴും കണ്ടിട്ടുള്ളത്

പഴയകഥയിലെ ആനയേക്കണ്ട പൊട്ടന്മാരേപ്പോലെ
ആന തൂണുപോലെയാണെന്നും അല്ല മുറം പോലെയാണെന്നുമൊക്കെ ആധികാരികമായി പറയുകയും
മറ്റ് അഭിപ്രായം പറയുന്നവരേ പരിഹസിക്കുകയും ചെയ്യുന്നവരാണു പലരും

സത്യം മനസിലായിട്ടും അസത്യം പറയുന്നവര്‍,
വിവാദചോദ്യങ്ങള്‍ക്കുമുന്‍പില്‍ പതറി ഉത്തരം നല്‍കാത്തവര്‍ ,
സ്വന്തം പാര്‍ട്ടിയുടെ തെറ്റുകള്‍ സമ്മതിക്കാതെ
ഉരുളാന്‍ നോക്കുന്നവരാണെല്ലാവരും
അതില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരാളാണ്,
ബഹുമാനപ്പെട്ട പാണക്കാടു തങ്ങള്‍ എന്ന് എനിക്ക് തോന്നി

ഉദാഹരണമായി ഒരുചോദ്യം

“കുഞ്ഞാലിക്കുട്ടിയും താങ്കളും
വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചു
എന്നാല്‍ സ്മാര്‍ട്ടുസിറ്റി ഉദ്ഘാടനത്തിനുവന്ന അറബി മുസ്ലീം സ്ത്രീ
ബുര്‍ക്കയുമിട്ട് നിലവിളക്കുകൊളുത്തിയതിനെ
അങ്ങ് എങ്ങിനെ ഉള്‍ക്കൊള്ളുന്നു ?”

അപ്രതീക്ഷിതമായ ഈ ചോദ്യം വന്നപ്പോഴും
തങ്ങളുടെ മുഖത്ത് ഒരു ഭാവഭേതവും ഇല്ല
“അവര്‍ അങ്ങിനെ ചെയ്തത് അത് എന്താണെന്ന് അറിയാത്തതുകൊണ്ടാണ്.
നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നമുക്കുചുറ്റുമുള്ള സമൂഹം
എങ്ങിനെ കാണുന്നു എന്ന് നാം ഓര്‍ക്കണം
വിളക്കു കൊളുത്തുക എന്നത് ഹിന്ദുമതത്തിലെ ഒരു ആചാരമാണ്.
അതില്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുണ്ടെന്ന് എനിക്ക് വിചാരമില്ല
എന്നാല്‍ മറ്റൊരു മതത്തിന്റെ ആചാരം ചെയ്യുന്നത് ഇസ്ലാമികമല്ല
ഒരു ഇസ്ലാം വിശ്വാസി മറ്റുമതങ്ങളുടെ ആചാരം അനുഷ്ടിക്കുന്നത്
ശരിയല്ല എന്നാണു എന്റെ വിശ്വാസം
അല്ലാതെ ഞാന്‍ ഒരിക്കലും ഈ ഹിന്ദുമതാചാരത്തേ അനാദരിക്കുവാനല്ല
അങ്ങിനെ ഒരു തീരുമാനം എടുത്തത്.”

അതുപറയുമ്പോഴത്തേ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും
എനിക്ക് ബോധ്യമായി ആ വാക്കുകള്‍
ആ ഹൃദയത്തില്‍ നിന്നാണു വരുന്നതെന്ന്.

മറ്റൊരു ചോദ്യം
“പ്രശ്നങ്ങള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍
അതില്‍ നിന്നുള്ള ടെന്‍ഷന്‍ കുറക്കാന്‍ അങ്ങ് എന്താണു ചെയ്യാറുള്ളത് ?പാട്ടുകേള്‍ക്കുക,ഒറ്റക്കിരിക്കുക അങ്ങിനെ എന്താണു അങ്ങയുടെ റിലാക്സേഷന്‍?”

തങ്ങള്‍ ചിരിച്ചു
“ആപ്രശ്നം എങ്ങിനെ പരിഹരിക്കാനാകുമെന്നു ചിന്തിക്കും
കഴിയും വേഗം പരിഹരിക്കും അതല്ലേ വേണ്ടത് ?”

ലീഗ് യുഡി എഫില്‍ നിന്നും മറുകണ്ടം ചാടാന്‍ ആലോചിച്ചതിനേപ്പറ്റി
വളരെ വിവാദമായി മാറാന്‍ സാധ്യതയുള്ള മറുപടിയുള്ള
ഒരു ചോദ്യം പുറകേ എത്തി
സാധാരണ നേതാക്കളേപ്പോലെ സത്യം മറച്ചുപിടിച്ച്
നിഷേധ പ്രസ്താവന വരും എന്നു ഞാന്‍ കരുതിയപ്പോള്‍
തങ്ങള്‍ പറഞ്ഞു
“നിങ്ങള്‍ പറഞ്ഞത് ശരിയാണ്,
എന്നാല്‍ ഞാന്‍ അതില്‍ ഉപദേശിക്കേണ്ടവരെ ഉപദേശിക്കുകയും നിയന്ത്രിക്കേണ്ടവരെ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട് !”

അതാണു പാണക്കാട് തങ്ങള്‍!!
മതമതിലുകള്‍ക്കപ്പുറം സ്നേഹ ബഹുമാനങ്ങള്‍ നേടിയ വ്യക്തിത്വം !!!

രാമജന്മഭൂമിയിലെ ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടപ്പോള്‍
ക്ഷോഭിച്ച ജനക്കൂട്ടത്തേ തന്റെ വ്യക്തിപ്രഭാവം കൊണ്ടു നിയന്ത്രിച്ച,
കേരളത്തിലെ ഒരു ഹിന്ദു സഹോദരനുപോലും ഭീഷണിയുണ്ടാകരുത്
എന്ന് ആഗ്രഹിച്ച സ്നേഹദൂതന്‍ !!!

അത്രക്കു വലിയ ഒരു മനസുള്ള അദ്ദേഹത്തിന്റെ
പാവനസ്മരണക്കുമുന്‍പില്‍
ഞാന്‍ സാദരം തലകുനിക്കുന്നു !!!

Monday, June 8, 2009

"അവസാനത്തേ അതിഥി.....!"



മാധവിക്കുട്ടിയുടെ ഒരു പഴയ ചിത്രം


(ഓര്‍മ്മയായിമാറിയ വിശ്വസാഹിത്യകാരി മാധവിക്കുട്ടിയേപ്പറ്റി ഒരു കുറിപ്പ്)


മാധവിക്കുട്ടി ജീവിച്ചിരുന്നത് നമ്മളൊക്കെ ജീവിക്കുന്ന ഈ ലോകത്തല്ലന്ന്

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

ഈ വിശാലമായ ലോകത്ത്

മറ്റൊരു ഒരേതൂവല്‍ പക്ഷിയേ കൂടി കണ്ടെത്താനാവാത്തജീവിതം

അവരുടെ കഥകളും സംഭാഷണങ്ങളുമെല്ലാം ധ്വനിപ്പിക്കുന്നതതുതന്നെ

'പ്രണയം, സ്നേഹം !'

മാധവിക്കുട്ടിയുടെ വാക്കുകളില്‍ മുഴുവനും

നിറഞ്ഞുനിന്ന വികാരം അതായിരുന്നല്ലോ ।

ഒരു ടി വി അഭിമുഖത്തില്‍

പ്രണയത്തേപ്പറ്റിയും സ്നേഹത്തേപ്പറ്റിയും പറയുന്നതിനിടക്ക് അവര്‍ പറഞ്ഞു "പ്രണയമാണു മനുഷ്യമനസ്സിന്റെഉള്ളു മുഴുവന്‍

ഇപ്പോള്‍ വൃദ്ധയായ എന്റെ അമ്മയേ നോക്കൂ

അവര്‍ അസുഖം ബാധിച്ച് ബോധമില്ലാതെ കിടക്കുകയാണു

ആ കിടപ്പിലും എന്തെല്ലാം പ്രണയസ്വപ്നങ്ങളായിരിക്കും കാണുക?

ആരേയൊക്കെയായിരിക്കും അവര്‍ സ്വപ്നത്തില്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നത്?"

അതുകേട്ടപ്പോള്‍

ചിരിക്കണോ, കരയണോ, അതോ മനസ്സുകൊണ്ട് അഭിനന്ദിക്കണോ

എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി

അവര്‍ പ്രണയത്തേപ്പറ്റിപറയുന്നതും ചിന്തിക്കുന്നതുമെല്ലാം

100% ആത്മാര്‍ത്ഥതയോടെയാണെന്നും

പ്രണയത്തിന്റെ അംബാസിഡറാണെന്നു വെറുതേ മേനിനടിക്കുന്നതല്ലന്നും

എനിക്ക് തോന്നി

മാധവിക്കുട്ടിയേപ്പോലെയുള്ള ഒരു വിശ്വസാഹിത്യകാരിയുടെ

കഥകളേപ്പറ്റി ഒരു കുറിപ്പെഴുതുവാനോ അവരെ വിലയിരുത്തുവാനോ

ഉള്ള അര്‍ഹത എന്നേപ്പോലെയുള്ള ഒരുസാധാരണക്കാരനില്ല എന്നെനിക്കറിയാം

വിശ്വസാഹിത്യമെന്ന് സഹൃദയ ലോകം പാടിപ്പുകഴ്ത്തുന്ന പല ഗ്രന്ഥങ്ങളിലും അവയേ വ്യത്യസ്തമാക്കുന്ന പ്രത്യേകതകള്‍ തിരിച്ചറിയാനാവാതെ

ഞാന്‍ കുഴങ്ങിയിട്ടുണ്ട്।

മാധവിക്കുട്ടിയുടെ കാര്യത്തിലാണെങ്കില്‍

"ഇനി പൂക്കില്ല നീര്‍മാതളം !"

ഒരു പത്രം കൊടുത്ത ആ തലക്കെട്ടുവായിച്ചപ്പോഴാണു

എനിക്ക് എന്നോടുതന്നേ അവജ്ഞ്ഞ തോന്നിയത്

എല്ലാവരും വാനോളം പുകഴ്തുന്ന ആ ഗ്രന്ഥം

എന്തോ നാലുപേജിനപ്പുറം താല്‍പര്യത്തോടെ വായിക്കാന്‍

എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല

'രുഗ്മിണിക്കൊരു പാവക്കുട്ടി'പോലെ

ഞാന്‍ ഒറ്റയിരുപ്പിനുവായിച്ചുതീര്‍ത്ത കഥകള്‍ എഴുതിയ

മാധവിക്കുട്ടിയുടെ ശൈലിയെയും ഗ്രന്ഥങ്ങളേയും പറ്റി

മുന്‍വിധികള്‍ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാകാം

“നീര്‍മാതളത്തിന്റെ സുഗന്ധം” ഇപ്പോഴും

എനിക്ക് അന്യമായിരിക്കുന്നത് എന്ന് തോന്നുന്നു

കഥകളേപ്പറ്റി എനിക്ക് ഒന്നും അറിയാന്‍ പാടില്ലായിരുന്ന ഒരു പ്രായത്തിലാണു

മാധവിക്കുട്ടിയുടെ “എന്റെ കഥ”

മലയാളികളുടെ മനം കവരുന്നത്

മനം കവരുകയാണോ അതോ ഞെട്ടിക്കുകയാണോ ചെയ്തതെന്ന്

ആര്‍ക്ക് ഉറപ്പിച്ചുപറയാന്‍ പറ്റും?

ഒരു സ്ത്രീഎന്തൊക്കെപ്പറയാം, എന്തൊക്കെ ചെയ്യാം,

എന്നൊക്കെയുള്ള മലയാള സങ്കല്‍പ്പപളുങ്കുപാത്രം

ആ കഥയിലൂടെ മാധവിക്കുട്ടി പൊട്ടിച്ചിതറിച്ചുകളഞ്ഞു

എന്റെ കഥ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന

മലയാളനാടു വാരിക രസിച്ചു വായിച്ചിട്ട്

സംസ്കാര മൂല്യച്ചുതിയേപ്പറ്റി വാചാലനാകുന്ന മലയാളിക്ക്

അവരേ എന്നെങ്കിലും മനസ്സിലായിരുന്നോ ആവോ?

വിനയാ.എന്‍. എ. എഴുതിയ

എന്നേ വളരെയധികം ആകര്‍ഷിച്ച ,അതിമനോഹരമായ

എന്റെ സ്വപ്നം (സ്ത്രീകളുടേയും)”

എന്ന ഒരു വ്യത്യസ്ത കവിതയുണ്ട്

അതിലെ

“നല്ലപെണ്ണായിട്ടു ജീവിച്ചു ജീവിച്ചു,

വല്ലാതെഅയ്യോ മടുത്തുപോയി ഞാന്‍,

നല്ലതെന്നു പറയിക്കണമെന്നിനി,

തെല്ലേലുമില്ലല്ലോ എന്‍ മനസ്സില്‍....”




എന്നവരികളിലെ ജ്വലിക്കുന്ന ഭാവമാണു

എന്റെ കഥയില്‍ മാധവിക്കുട്ടി പ്രകടിപ്പിക്കുന്നതെന്നാണു

അന്നത്തേ മുതിര്‍ന്നവരുടെ വാക്കുകളിലൂടെ ഞാന്‍ മനസ്സിലാക്കിയത്.

അന്തരിച്ച മഹാനായ ജോണ്‍ എഫ് കെന്നഡിയുടെ വിധവ

ജ്വാക്വിലീന്‍ കെന്നഡി ജാക്വിലീന്‍ ഒനാസിസ് ആയി മാറിയപ്പോള്‍

അതുവായിച്ച എനിക്ക് തോന്നി അത് തെറ്റാണെന്ന്

അവര്‍ കെന്നഡി കുടുമ്പത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍

എന്ന് വെറുതേ ആശിക്കുകയും ചെയ്തു

മാധവിക്കുട്ടി കമലാ സുരയ്യ ആയി മാറിയപ്പോഴും

അതുതന്നേ ആയിരുന്നു എന്റെ മനസ്സില്‍ തോന്നിയത്

ഒരിക്കല്‍ മാധവിക്കുട്ടി എഴുതിയ ഒരു ലേഖനത്തില്‍

എറണാകുളത്തേ ദുര്‍മ്മേദസ്സ് പിടിച്ച കൊച്ചമ്മമാരേപ്പറ്റി വായിച്ച്

ഞാന്‍ അത്ഭുതപ്പെട്ടുപോയി

വാര്‍ദ്ധക്യത്തിനു കീഴ്പ്പെടാത്ത ഒരു മനസ്സ് ഞാന്‍ ആ വരികളില്‍ കണ്ടു സൗന്ദര്യസങ്കല്‍പ്പങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുകയാണല്ലോ അവിടെ

മരണത്തേപ്പറ്റി മാധവിക്കുട്ടി സങ്കല്‍പ്പിക്കുമ്പോള്‍

“വെള്ളപ്പൂക്കള്‍ക്ക് ” വലിയപ്രാധാന്യമാണല്ലോ

നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍

സ്വപ്നം കണ്ടു കിടക്കുന്നതുപോലെ മരിച്ചുകിടക്കാനായിരുന്നല്ലോ

അവരുടെ ആഗ്രഹം

അതുപോലെ മരിച്ചുകിടന്ന ഒരു കഥാ പാത്രത്തേ

മാധവിക്കുട്ടിശ്രുഷ്ടിച്ചിട്ടുണ്ട്

“അവസാനത്തേ അതിഥി” എന്നകഥയിലെ

അനസൂയാദേവിയെ!!

വെളുത്ത സാരിയുടുത്ത് മുടിയില്‍ വെള്ളപ്പൂമാലയും ചൂടി സരസ്വതീദേവിയേപ്പോലെ സുന്ദരിയായ അനസൂയാദേവി

അവളേ കൊലപ്പെടുത്തുവാന്‍

മുസ്ലീം സ്തീകള്‍ ധരിക്കാറുള്ള കടുത്ത പട്ടു ബുര്‍ക്ക ധരിച്ച ഒരാള്‍

മുന്‍കൂര്‍ പണം നല്‍കി ഏര്‍പ്പാടാക്കുന്നു

അനസൂയാഭായിയുടെ കൊലപാതക രഹസ്യം

സമര്‍ത്ഥനായ ഒരു ഇന്‍സ്പെക്ടറുടെ അന്വേഷണത്തില്‍ ചുരുളഴിയുമ്പോള്‍

നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു

കൊലപാതകിയേ ഇടപാടാക്കിയയാളും, കൊല്ലപ്പെട്ട ആളും

അനസൂയാ ദേവിതന്നേ ആണന്ന്

അവസാനത്തേ അതിഥിയിലെ കഥാ സന്ദര്‍ഭങ്ങളിലൂടെ,

സ്നേഹം മരീചികയായി അകന്നകന്നുപോയ അനസൂയാ ദേവിയിലൂടെ, മാധവിക്കുട്ടിയുടെ മനസ്സിലെ കൊടുംകാറ്റുകള്‍

അവര്‍ വായനക്കാരുടെ മനസ്സിലേക്ക് ആവാഹിക്കുന്നു

അതുകൊണ്ടുതന്നേ ആയിരിക്കണം

മാധവിക്കുട്ടിയുടെ ‘അവസാനത്തേ അതിഥി’ എനിക്ക്

അവരുടെ ‘നീര്‍മാതള’ത്തേക്കാള്‍ ഹൃദ്യമായതും!

തന്റെ ഒരു ഇംഗ്ലീഷ് കവിതയില്‍

മകന്റെ അപകടത്തില്‍ മരിച്ചുപോയ സ്കൂള്‍ ടീച്ചര്‍

ഒരു പക്ഷിയായി പറന്നുവരുന്നതിനേപ്പറ്റി അവര്‍ എഴുതിയിട്ടുണ്ട്

ഒരു അഭിമുഖത്തില്‍ തനിക്കും മരണശേഷം അങ്ങിനെ പറന്നുനടക്കണമെന്ന്

അവര്‍ പറയുന്നതും കണ്ടു

അതിനുള്ള ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടേ!

അണഞ്ഞുപോയെങ്കിലും ഒരു ജ്വാലയായി എനിക്ക് ഇന്നും തോന്നുന്ന

ഈ വിശ്വസാഹിത്യകാരിക്ക് എന്റെ കൂപ്പുകൈ !!
*********************************

Sunday, May 31, 2009

വിശ്വസിച്ചാലും, ഇല്ലെങ്കിലും,

പാലാശ്രീനിവാസന്റെ ബ്ലോഗ് പോസ്റ്റ് നമ്പര്‍ 85

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്
പ്രവാചകന്റെ വഴി
എന്ന എന്റെ പഴയ ബ്ലോഗുപോസ്റ്റ് വായിച്ചശേഷം
ഈ ലേഖനം വായിച്ചാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകും

നവഗ്രഹങ്ങളുടെ ലോകമായിരുന്നു ചെറുപ്പത്തില്‍ എനിക്കുചുറ്റും
രാവിലേയും വൈകിട്ടും ദൂരെദേശത്തുനിന്നുപോലും
ജോതിഷം നോക്കാന്‍ വരുന്ന ആളുകളും
അവരുടെ ഭൂതവും ഭാവിയുമെല്ലാം അഛന്‍ പ്രവചിക്കുന്നതുമെല്ലാം
നിത്യക്കാഴ്ച്ച

എന്റെ സമപ്രായക്കാര്‍ കഞ്ഞിയും കറിയുംവച്ചുകളിക്കുന്ന കാലത്ത്
ഞാനും ചേട്ടനും പ്രശ്നം വച്ച് കളിക്കുന്നതുകേട്ട് അഛന്‍ പൊട്ടിച്ചിരിച്ചത്
ഇപ്പോഴും ഓര്‍മ്മയിലുണ്ട്

എങ്ങിനെയാണീ "ച, ശു, കു, ഗു, ര, ബ॥" തുടങ്ങിയ അക്ഷരങ്ങള്‍ നോക്കി
അഛന്‍ ഇത്രകൃത്യമായി കാര്യങ്ങള്‍ പറയുന്നതെന്ന്
എനിക്ക് വലിയ അത്ഭുതമായിരുന്നു

എന്റെ കസിന്റെ പുത്രന്‍ ഉണ്ണിയുടെ ഗ്രഹനില നോക്കിയിട്ട്
അഛന്‍ ഒരിക്കല്‍ പറഞ്ഞു
"ഇവന്റേത് വ്യാഴം ശരിക്കും തെളിഞ്ഞുനില്‍ക്കുന്ന ഒരു വിശേഷ ജാതകമാണ്, ഇവന്‍ഭാവിയില്‍ പ്രശസ്തനായ ഒരു അദ്ധ്യാപകനാകും।”

പബ്ലിക്ക് പരീക്ഷയുടെ മാര്‍ക്കുവന്നപ്പോള്‍ ഉണ്ണി ക്ലീനായി തോറ്റു
അവന്‍ എന്നോടു പറഞ്ഞു
“പ്രശസ്തനായ അദ്ധ്യാപകനു സബ്ജക്ട് കിട്ടിയുമില്ല,
ലാഗ്വേജ് പോവുകയും ചെയ്തു।
മിക്കവാറും ഞാന്‍ നല്ല ഒരു അദ്ധ്യാപകനായേക്കും!”

ഈ വര്‍ത്തമാനം അറിഞ്ഞപ്പോള്‍ അഛന്‍ ചിരിച്ചു
“അവന്റെ പരിഹാസം എനിക്ക് മനസ്സിലായി,
എങ്കിലും ഞാന്‍ ഉറപ്പിച്ചുപറയാം
അവന്‍ ഭാവിയില്‍ ഒരുപ്രശസ്തനുംവ്യത്യസ്തനുമായാദ്ധ്യാപകനാകും
അവന്റെ വിദ്യാര്‍ത്ഥികള്‍ അവനെ ആദരവോടെ ഓര്‍മ്മിക്കും അദ്ധ്യാപകവൃത്തിയിലൂടെ ലഭിക്കുന്ന പണം കൊണ്ടാകുമവന്‍
ജീവിതം കെട്ടിപ്പെടുക്കുക
അത്ര ശക്തമായ ഗ്രഹനിലയാണവന്റേത്,
ഒരുതെറ്റും വരികയില്ല, എനിക്ക് നല്ല ഉറപ്പാണ്,
പക്ഷേ അത് എങ്ങിനെ സംഭവിക്കും എന്നത് കാത്തിരുന്നുകാണുകതന്നേ വേണം।”

കാലം മുന്നോട്ടുപോയപ്പോള്‍ ഉണ്ണി ഡ്രൈവിഗ് പഠിച്ചു
പിന്നെ അവന്റെ അമ്മാവന്‍ ഡ്രൈവിഗ് സ്കൂള്‍ തുടങ്ങിയപ്പോള്‍
അതില്‍ സഹകരിച്ചുതുടങ്ങി
ഇപ്പോള്‍ രാമപുരം ചിത്രാ ഡ്രൈവിഗ് സ്കൂളിലെ പ്രധാന അദ്ധ്യാപകനാണവന്‍

ബസ്സ് ലോറി കാറുകള്‍തുടങ്ങി എല്ലാ വാഹനങ്ങളിലും അവന്‍
ആളുകളേ ഡ്രൈവിഗ് പഠിപ്പിച്ചു
ആയിരത്തിനുമുകളില്‍ കുട്ടികളേ ഉണ്ണിയാശാന്‍ ഡ്രൈവിഗ് പഠിപ്പിച്ചുവിട്ടു

മറ്റ് ആശാന്മാര്‍ക്കില്ലാത്ത ഒരു പ്രത്യേകത ഉണ്ണിയാശാനുണ്ട്
ടെസ്റ്റുദിവസം അവന്‍ കുട്ടികളുടെ കൂടെ പോകാറില്ല
“ഞാന്‍ പഠിപ്പിച്ച പിള്ളേരു ആശാന്‍ തോര്‍ത്തുവീശാതെയും കൈപൊക്കിക്കാണിക്കാതെയും ടെസ്റ്റുപാസാകും
ഇല്ലായെങ്കില്‍ പാസാകേണ്ട।”

അവന്റെ ആത്മവിശ്വാസത്തോടുകൂടിയുള്ളവാക്കുകള്‍കേട്ടപ്പോള്‍
“അവന്‍ ഭാവിയില്‍ ഒരുപ്രശസ്തനുംവ്യത്യസ്തനുമായാദ്ധ്യാപകനാകും
അവന്റെ വിദ്യാര്‍ത്ഥികള്‍ അവനെ ആദരവോടെ ഓര്‍മ്മിക്കും!”
എന്ന് അഛന്‍ പ്രവചിച്ചത് എന്റെ ഓര്‍മ്മയിലോടിയെത്തി

(തോര്‍ത്തുവീശലും കൈപൊക്കിക്കാണിക്കലുമെല്ലാം
ഡ്രൈവിഗ്ടെസ്റ്റുസമയത്ത് എപ്പോള്‍ എങ്ങോട്ടുതിരിക്കണമെന്ന് സൂചിപ്പിക്കാന്‍ ഇറക്കത്തിലാശാന്മാരായ ഡ്രൈവിഗ് സ്കൂള്‍ മാസ്റ്റര്‍മ്മാര്‍
കുട്ടികളേ ജയിപ്പിച്ചെടുക്കാന്‍ ചെയ്യുന്ന സ്ഥിരം വേലകളാണ്,

ചേട്ടന്റെ ജാതകം അഛന്‍ വിശദമായി നോക്കിയത്
പ്രീഡിഗ്രി കഴിഞ്ഞപ്പോഴാണ്,
ചേട്ടനു എന്‍ജിനീയറിങ്ങിനുപോകാന്‍ ഒരു മോഹം
അഛനുകണ്‍ഫ്യൂഷന്‍

“നിനക്ക് യന്ത്രങ്ങളുമായി ഒരു ബന്ധം കാണുന്നുണ്ട്
എന്നാല്‍ അത് ഒരു എന്‍ജിനീയറാകാനും മാത്രം ശക്തമല്ല
നിനക്ക് വാക്സ്ഥാനവും വ്യാഴവും തെളിഞ്ഞുനില്‍ക്കുന്നതുകൊണ്ട് അദ്ധ്യാപകനാകാനാണു സാധ്യത
കൈകൊണ്ടല്ലാ നാക്കുകൊണ്ടു ജീവിതംകെട്ടിപ്പെടുക്കാനുള്ള
ഒരു യോഗമാണു നിനക്കുള്ളത്
അതുകൊണ്ട് എന്‍ജിനീയറിഗ് നമുക്ക് വേണ്ട
നമുക്ക് പറയാത്ത ഫീല്‍ഡുകളില്‍ പോയാല്‍ നമുക്ക് ശോഭിക്കാന്‍ പറ്റില്ല .” ।

എന്നാല്‍ പെട്ടന്നാണു സംഗതികള്‍ കീഴ്മേല്‍ മറിഞ്ഞത്
മദ്ധ്യപ്രദേശ് ഗവര്‍ണ്ണര്‍ പ്രൊഫസര്‍ കെ എം ചാണ്ടി സാര്‍ വീട്ടിലേക്കു വിളിച്ചു “ഇവിടെ ഭോപ്പാലില്‍ മറ്റുസംസ്ഥാനക്കാര്‍ക്ക് എന്‍ജിനീയറിങ്ങിനു നാലുസീറ്റുണ്ട് അതിലൊന്നിലേക്ക് ഞാന്‍ രവിയേയാണുദ്ദേശിച്ചിരിക്കുന്നത്
അപേക്ഷ ഇന്നുതന്നേ അയക്കുന്നുണ്ട്
ഒട്ടും താമസിപ്പിക്കാതെ തിരിച്ചയച്ചുതരണം
അടുത്തമാസം പകുതിക്ക് ഇങ്ങോട്ടുപോരാന്‍ തയ്യാറെടുത്തോളൂ।”

ജോതിഷം തെറ്റിയെന്നു ഞങ്ങള്‍ക്കുതോന്നി
ചാണ്ടിസാര്‍ പറഞ്ഞതില്‍ നിന്നും
അഡ്മിഷന്‍ തീര്‍ച്ചയാണെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു

“അവനു ജാതകപ്രകാരം അന്യദേശവാസവും എന്‍ജിനീയറിഗുമില്ലല്ലോ
എന്നാലും ചാണ്ടിസാര്‍ ഇങ്ങോട്ടുപറഞ്ഞതല്ലേ
അപേക്ഷ അയക്കാം।”

അഛന്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു
പക്ഷേ അടുത്തദിവസം മദ്ധ്യപ്രദേശ് ഗവണ്മെന്റ്
ആ നയത്തില്‍ ഒരു തിരുത്തല്‍ വരുത്തി
അഞ്ചുവര്‍ഷമെങ്കിലും മദ്ധ്യപ്രദേശില്‍ താമസിച്ചിട്ടുള്ളവര്‍ക്കേ ആ സീറ്റു നല്‍കൂ അതോടെ ഭോപ്പാല്‍ യാത്ര അവസാനിച്ചു

നവഗ്രഹങ്ങള്‍ പ്രവചിച്ചിരുന്നതുപോലെ ചേട്ടന്‍ അദ്ധ്യാപകനായി
തൊടുപുഴ ന്യൂമാന്‍ കോളേജില്‍।
യന്ത്രങ്ങളുമായി ബന്ധമുള്ള എന്നാല്‍ നാക്കിന്റെ ബലത്തില്‍ ശോഭിക്കുന്ന
ഫിസിക്സ് അദ്ധ്യാപകന്‍।

ജോതിഷം തെറ്റാണെന്നും, വിശ്വസിക്കരുതെന്നും
മിക്കവരും പുറമേ പറയുമെങ്കിലും
ബഹുഭൂരിപക്ഷവും യഥാര്‍ത്ഥത്തില്‍ വിശ്വാസികളാണെന്നാണെന്റെ അറിവ്

ഹിന്ദുക്കള്‍ വ്യക്തിപരമായ
കല്യാണപ്പൊരുത്തം മുഹൂര്‍ത്തം കുടുമ്പപ്രശനം തുടങ്ങിയവ നോക്കുമ്പോള്‍ ക്രിസ്സ്ത്യാനികള്‍ ബിസിനസ്സ് കാര്യങ്ങള്‍ നോക്കാന്‍ വരുന്നതാണു പതിവ്

കൂട്ടുബിസിനസ്സുകാരനെ വിശ്വസിക്കാമോ?
റബ്ബറിന്റെ വില കൂടുമോ ?
കട തുറക്കാന്‍ പറ്റിയ സമയം?
തുടങ്ങി ഞാന്‍ എടുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ മരിക്കണോ
മമ്മൂട്ടി മരിക്കണോഎന്നു രാശിവെച്ച് നോക്കാന്‍ വന്നയാളിനെ വരെ
ഞാന്‍ ഓര്‍ക്കുന്നു

അഛന്‍ രാശിവച്ചിട്ട് മമ്മൂട്ടി മരിക്കുന്നതാണുനല്ലതെന്നു പറഞ്ഞപ്പോള്‍
വെറുതേ വീണുമരിക്കണോ അതോ ചോര ശര്‍ദ്ദിച്ച് മരിക്കണോ എന്നായീ ചോദ്യം

മമ്മൂട്ടി ആ സിനിമായില്‍ ചോര ശര്‍ദ്ദിച്ച് മരിക്കുന്നതുകണ്ട്
കണ്ണു നിറഞ്ഞ സഹൃദയരുണ്ടോ
അഛന്‍ നിരത്തിയ കവിടികളാണാ
ക്രൂരകൃത്യത്തിനു പുറകിലെന്നകാര്യം അറിയുന്നു!

ജോതിഷത്തിനെ എത്രമാത്രം വിശ്വസിക്കാം?
ഞാന്‍ ഒരിക്കല്‍ അഛനോട് ചോദിച്ചു

‘ജോതിഷം അന്ധവിശ്വാസം എന്ന് പലരും പറയാറുണ്ട്
എന്നാല്‍ കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കാത്ത
അവരുടെ ചിന്തകളാണു തെറ്റ്

ജോതിഷം ആര്‍ക്കുമൊരു ദ്രോഹവും ചെയ്യാറില്ല
അതുപോലെ ഒരു അത്ഭുതവും അത് ശ്രുഷ്ടിക്കാറുമില്ല

രാവും പകലും ഋതുക്കളുമെല്ലാം കൃത്യമായ് വരുത്തുന്നതു പോലെ
സര്‍വ്വേശന്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍
മുന്‍കൂട്ടി അറിയിക്കുന്ന സൂചനകള്‍ ഈ പ്രപഞ്ചത്തില്‍ ഒളിച്ചുവെച്ചിട്ടുണ്ട്

അതില്‍ ഒന്നിനെ നമ്മുടെ ഋഷിമാര്‍ ഡീകോഡ് ചെയ്തെടുത്തതിന്റെ ശാസ്ത്രമാണുജോതിഷം എന്നുകരുതിയാല്‍ മതി

യേശുദേവന്റെ ജനനം നക്ഷത്രത്തേ നോക്കി തിരിച്ചറിഞ്ഞത്
ബൈബിളില്‍ വായിച്ചിട്ടില്ലേ അതുതന്നേ ജോതിഷം

സിമ്പിളായിപറഞ്ഞാല്‍ ആകാശത്തുമഴക്കാറുകാണുന്നദിവസം
നടക്കാനിറങ്ങുമ്പോള്‍ ഒരുകുടയെടുത്താല്‍ മഴനനയാതെ വരാം എന്നുപറയുന്നതുപോലെ ജോതിഷപ്രവചനത്തേ കാണുക

മഴയേ തടയാന്‍ പ്രവചനത്തിനു കഴിയില്ല
എന്നാല്‍ കുടയെടുത്താല്‍ നനയാതെ വരാം
അത് വേണോ വേണ്ടയോ എന്ന് യുക്തിവാദികളും,ബുദ്ധിജീവികളും തീരുമാനിച്ചുകൊള്ളട്ടേ അല്ലേ

പിന്നെ ഈ ഡീകോഡ് ചെയ്യുമ്പോള്‍ ഒരു വലിയപ്രശ്നം ഉണ്ട്
ദൈവം നിശ്ചയിച്ചത് മനുഷ്യനുഅതേപടി മനസ്സിലാക്കാന്‍ പറ്റാതെ വരാം
പിന്നീട് എന്തെങ്കിലും സംഭവിച്ചുകഴിയുമ്പോളാണു
പ്രവചിച്ചതല്ല ഇതാണല്ലോ ആ ലക്ഷണത്തിന്റെ ശരിയായ അര്‍ത്ഥം എന്നുമനസ്സിലാകുന്നത്

എന്നാല്‍ പ്രവചിച്ചതിനും സംഭവിച്ചതിനും
ഒരേ വിശേഷണങ്ങള്‍ യോജിക്കുമെന്നതും നമ്മളേഅത്ഭുതപ്പെടുത്തും
അതുകൊണ്ടല്ലേ ഞാന്‍ മോഷണക്കേസുകളില്‍ രാശിനോക്കാത്തത്
നിരപരാധികളേ നമ്മളായിട്ട് കള്ളന്മാരാക്കരുതല്ലോ
ഒരാളേപ്പോലെ പലരുണ്ടാകുമല്ലോ!”

ജോതിഷത്തേപ്പറ്റിപ്പറയുമ്പോള്‍
എനിക്ക് മറക്കാന്‍ പറ്റാത്ത ഒരു സംഭവം ഉണ്ട്

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരുരാത്രി ഏഴരക്കാണയാള്‍ വീട്ടില്‍ വന്നത്
ഇരുട്ടില്‍ പതുങ്ങിവന്നയാളേ ഞാന്‍ ഇന്നും ഓര്‍ക്കുന്നു

“ഇതെന്റെ ചേട്ടന്റെ ഗ്രഹനിലയാണു
ചേട്ടന്റെ ഭാര്യയുടേയും മകന്റേയും ഭാവി കാര്യങ്ങള്‍
അറിയാന്‍ കൊണ്ടുവന്നതാണ്।”
അയാള്‍ പറഞ്ഞു
അഛന്‍ ആ ഗ്രഹനില നോക്കി
“ഈയാള്‍ക്ക് ഭാര്യയുടേയും മകന്റേയും അനുഭവയോഗം കാണുന്നില്ലല്ലോ
ഈയാള്‍ എന്താ ചെയ്യുന്നത്?”

“ ചേട്ടനു പ്രത്യേകിച്ച് പണിയൊന്നുമില്ല
അല്‍പസ്വല്‍പ്പം കൃഷിയുള്ളതും നോക്കി നാട്ടില്‍ കഴിയുന്നു।”

അഛന്‍ അയാളേനോക്കി അല്‍പസമയം നിശബ്ദനായിരുന്നു
എന്നിട്ട് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ചിരി ചിരിച്ചു

“അനിയാ, ഞാന്‍ ഇതുവരെ പഠിച്ച ഈ ജോതിഷത്തേ മുഴുവനും
പണയപ്പെടുത്തി ഒരു കാര്യം പറയാം
ഇത് ഒരു മഹാരാജാവിന്റെ ജാതകമാണ്, ഒരു കൃഷിക്കാരന്റെ അല്ല.”

അഛന്‍ തുടര്‍ന്ന് ഒരു ശ്ലോകം ചൊല്ലി
അതില്‍ നരവാഹനം എന്ന വാക്കുമാത്രമേ ഇപ്പോള്‍ ഓര്‍മ്മയുള്ളൂ
മനുഷ്യര്‍ ഈ രാജാവിനെ തലയില്‍ ചുമന്നുകൊണ്ട് നടക്കും
അല്ലാതെ ഒരു കൃഷിക്കാരനായി ഒതുങ്ങാന്‍
ഈമനുഷ്യനു അയാള്‍ വിചാരിച്ചാലും സാധ്യമല്ല।”

പെട്ടന്നാണഛന്‍ നിശബ്ദനായത്
അവിശ്വസനീയമായി എന്തോ കണ്ടതുപോലെ പലതവണ ആ ഗ്രഹനില
വീണ്ടും വീണ്ടും നോക്കി എന്നിട്ടുചോദിച്ചു

“ഈ മനുഷ്യന്‍ ഇപ്പോള്‍ ജീവനോടുകൂടിയുണ്ടോ?”

“ അതെന്നാ സാറേ?”
ആ മനുഷ്യന്റെ മുഖത്ത് അമര്‍ഷം

“ഈ ഗ്രഹനിലപ്രകാരം രക്തസംബന്ധമായ ഒരു മാരകരോഗത്താല്‍
ഈ മനുഷ്യന്‍ മരിക്കാനുള്ള സമയം കഴിഞ്ഞു എന്നാണെനിക്ക് തോന്നുന്നത്.”

“ഞാന്‍ പൊക്കോളാം, സാര്‍ പറഞ്ഞതൊന്നും ശരിയല്ല!”
അയാള്‍ ദേഷ്യത്തില്‍ ഇറങ്ങിപ്പോയി

അഛനു അന്നു രാത്രി വലിയ സങ്കടമായിരുന്നു
ഇങ്ങിനത്തേ ഇത്രമാത്രം ഗുണവും ഇത്രമാത്രം ദോഷവും ഉള്ള
ഒരു ജാതകം കണ്ടിട്ടേയില്ല എന്ന് അന്ന് പലതവണ ഞങ്ങളോടു പറഞ്ഞു

കുറച്ചുനാളുകള്‍ കഴിഞ്ഞ് ഒരു രാത്രി ഏഴരമണിക്ക്
വീണ്ടും ആ മനുഷ്യന്‍ വന്നു
“ഞാന്‍ അന്ന് മോശമായി പെരുമാറിയതില്‍ ക്ഷമിക്കണം,
സാറുപറഞ്ഞത് എല്ലാം ശരിയായിരുന്നു,
അന്നുകൊണ്ടുവന്നത് ശരിക്കും ഒരു മഹാരാജാവായി ജീവിച്ച
ഒരു വലിയമനുഷ്യന്റെ ജാതകമായിരുന്നു
അന്നു ഞാന്‍ വരുമ്പോള്‍ അദ്ദേഹത്തിനു അസുഖമൊന്നും അനുഭവപ്പെട്ടിരുന്നില്ല രോഗം വന്നത് പെട്ടന്നാണു
പല ചികില്‍സകളും ചെയ്തു അവസാനമാണു തിരിച്ചറിഞ്ഞത്
അദ്ദേഹത്തിനു ബ്ലഡ് ക്യാന്‍സറായിരുന്നെന്ന്
ബോബേയില്‍ കൊണ്ടുപോയി ചികില്‍സിച്ചെങ്കിലും
പ്രയോജനം ഒന്നും ഉണ്ടായില്ല
വിവരങ്ങളൊക്കെ സാര്‍ പത്രത്തില്‍ വായിച്ചുകാണുമല്ലോ

അദ്ദേഹം മരിക്കുന്നതിനുമുന്‍പ് എന്നേ ഒരു ചുമതല ഏല്‍പ്പിച്ചിരുന്നു
സാറിനെ വന്നുകണ്ട്
ഇത് ആരുടെ ജാതകമായിരുന്നു എന്ന് വെളിപ്പെടുത്തണമെന്നും
അദ്ദേഹത്തിന്റെ ഒരു പ്രണാമം സാറിനെ അറിയിക്കണമെന്നും.”

ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിനില്‍ക്കുന്നത് ഞാന്‍ കണ്ടു
അതില്‍ ഒന്നായി അദ്ദേഹവും ഉണ്ടാകുമെന്ന് എനിക്ക് വെറുതേ തോന്നി ജീവിച്ചിരുന്നകാലത്ത് അത്രക്ക് ഉജ്വല വ്യക്തിയായിരുന്നല്ലോ അദ്ദേഹം!”
......................................................................................................

അധിക വായനക്ക്
താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍
മറ്റൊരു ജോതിഷാനുഭവത്തേപ്പറ്റി നേരത്തേ എഴുതിയ
ഒരുബ്ലോഗ് പോസ്റ്റില്‍ എത്താം।
സ്വപ്നം പോലൊരു കാലൊച്ച

Tuesday, April 21, 2009

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ..!!

വടക്കുന്നാഥക്ഷേത്രത്തില്‍ തൊഴുതിറങ്ങുമ്പോഴായിരുന്നു ആ കണ്ടുമുട്ടല്‍।

മണ്ണുത്തിയില്‍ ഒരാഴ്ച്ചത്തേക്ക് ഒരു ട്രയിനിങ്ങിനുവന്നപ്പോള്‍
എനിക്കൊന്നു വടക്കുന്നാഥക്ഷേത്രത്തില്‍ പോണമെന്നുതോന്നി।
പഠിക്കുന്ന കാലത്ത് എത്രനാള്‍ രാവിലെ വന്നുതൊഴുതിട്ടുള്ള ക്ഷേത്രമാണിത്।

അമ്പലത്തിലേക്ക് കയറിയപ്പോള്‍ പുറത്തേക്ക് എതിരേ വന്ന ഒരു സ്ത്രീ
എന്നേ സൂക്ഷിച്ചുനോക്കുന്നത് ഞാന്‍ കണ്ടിരുന്നു।
അമ്പലത്തില്‍ വലംവെയ്ക്കുമ്പോള്‍ അതാരാണെന്നതുതന്നേയായിരുന്നു മനസ്സില്‍।

നല്ലപരിചയമുള്ളതുപോലെ।
ഈ ആളിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല എന്നത് തീര്‍ച്ച
എന്നാല്‍ ഇതേഛായയുള്ള മറ്റാരേയോ എനിക്കറിയാമായിരുന്നു എന്നുമുറപ്പുണ്ട്
അതാരാണെന്നൊരു പിടിയും കിട്ടുന്നില്ല

അതുതന്നേ വിചാരിച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക് വരുമ്പോളാണതുകണ്ടത്
അവര്‍ പുറത്ത് എന്നേകാത്തുനില്‍ക്കുന്നു।

“പാലായിലെ അണ്ണനല്ലേ?”
അവരുടെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ഒന്നുപകച്ചു।

“പാലായിലെ അണ്ണന്‍।”
ഇങ്ങനെ വിളിക്കുന്ന ആരും എനിക്കില്ലല്ലോ?
മാത്രമല്ല ഈ തൃശൂര്‍ പട്ടണത്തില്‍
എന്നേ അണ്ണനെന്നുവിളിക്കാന്‍ മാത്രം പരിചയം
ഇവര്‍ക്കെങ്ങിനെ വന്നു?


“എനിക്കു മനസ്സിലായില്ല?”
ഞാന്‍ ഉരുണ്ടുകളിക്കുനില്‍ക്കാതെ അല്‍പം ജാള്യതയോടെ പറഞ്ഞു।

“ഞാന്‍ ശ്രീജയാണണ്ണാ .................ന്റെ മകള്‍”
ആ ശബ്ദത്തില്‍ ഒരു പതര്‍ച്ച,ഞാനും പെട്ടന്നു വല്ലാതായി।
കുറച്ചുസമയത്തേക്ക് രണ്ടുപേരും ഒന്നും പറഞ്ഞില്ല।
എന്തൊക്കെയോ ചിന്തകളോടെ പരസ്പരം നോക്കിനിന്നു
എനിക്ക് ജീവിതത്തിലാദ്യമായി വന്ന വിവാഹാലോചന ഈ ശ്രീജയുടേതാണ്.
അതുപോലെ ഈ ശ്രീജക്ക് ആദ്യമായി ആലോചിച്ചകല്യാണചെറുക്കന്‍ ഞാനുമാണ്।
“ശ്രീജമാരുടെ മാത്രം ശ്രീനിവാസന്‍” എന്ന ബ്ലോഗില്‍ ഞാന്‍ അത് വിശദമായിട്ടെഴുതിയിട്ടുണ്ട്

"അണ്ണന്‍ പ്രസാദം വാങ്ങിയില്ലല്ലോ, ഇതെടുത്തോളൂ।"
ശ്രീജ കൈയ്യിലിരുന്ന ചന്ദനം എന്റെ നേരേ നീട്ടി
ഞാന്‍ അതില്‍ നിന്നല്‍പം എടുത്ത് നെറ്റിയില്‍ തൊട്ടു

"ഞാന്‍ അമ്പലത്തില്‍ തൊഴാറേയുള്ളു,
പ്രസാദം വാങ്ങാറുമില്ല പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാറുമില്ല, ശ്രീജേ।"
ഞാന്‍ വിശദീകരിച്ചു।


"എനിക്കറിയാം കുറൂരമ്മയുടെ കൃഷ്ണന്റെ ഭക്തനല്ലേ?
അങ്ങിനെയല്ലേ ചെയ്യൂ " ശ്രീജ ചിരിച്ചു।
ഞാന്‍ അമ്പരന്നുപോയി।
ഒരിക്കലും കാണാത്ത ഈ ശ്രീജക്ക് ഇതെങ്ങനെ മനസ്സിലായി?

" അണ്ണന്റെ ഒരു ബ്ലോഗില്‍ അങ്ങിനെ എഴുതിയിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു।
ഞാന്‍ അണ്ണനെഴുതിയ ബ്ലോഗുകള്‍ എല്ലാം വായിച്ചിട്ടുണ്ട്.
ബ്ലോഗില്‍ കമന്റെഴുതണമെന്നെനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്
പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു മടി പോലെ തോന്നി"

" ഞാന്‍ ശ്രീജയേക്കുറിച്ചും എഴുതിയിരുന്നു।"

"ഞാന്‍ അതുഒരുപാടുതവണ വായിച്ചിരുന്നു।
അണ്ണനു മനസ്സില്‍ ഒരുനീറ്റല്‍ പോലെ തോന്നീന്ന് എഴുതിയില്ലേ?
അന്നു ഞാന്‍ അത് വായിച്ച് ഒരുപാടുകരഞ്ഞു।
ഏതായാലും അന്നു അണ്ണനെന്നേപ്പറ്റി ചിന്തിച്ചിരുന്നല്ലോ ।"
ശ്രീജയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു।
എന്തുപറഞ്ഞവളേ സമാധാനിപ്പിക്കണമെന്നെനിക്കറിയില്ലായിരുന്നു।


ഞാന്‍ ശ്രീജയോടൊപ്പം തേക്കിന്‍ കാടുമൈതാനത്തുകൂടി നടന്നു
ശ്രീജയേയും ശ്രീക്കുട്ടിയേയും വിഷ്ണുവിനേയും എല്ലാം
ബ്ലോഗുകളിലൂടെ അവള്‍ക്കു നന്നായറിയാം।


ഞാന്‍ ശ്രീജയുടെ വിശേഷങ്ങള്‍ ചോദിച്ചു।
ശ്രീജ തൃശൂരു കിഴക്കുമ്പാട്ടുകരയാണു താമസം
ഭര്‍ത്താവ് ബാങ്കുമാനേജരാണു,
തൃശൂരുനിന്ന് അടുത്തയിടയാണു പാലക്കാട്ടേക്ക് ട്രാന്‍സ്ഫര്‍ ആയത്


ഞാന്‍ ശ്രീജയുടെ കാറില്‍ കിഴക്കുമ്പാട്ടുകരയിലേക്ക് പോയി
പുതിയതായി വെച്ച മനോഹരമായ ഒരു രണ്ടുനില വീട്


"അണ്ണന്‍ കേറിവരൂ।"
ശ്രീജ വാതില്‍ തുറന്ന് എന്നേ അകത്തേക്ക് ക്ഷണിച്ചു
"ഇത് ചേട്ടന്‍, ഇത് രഘുവും സുമയും।"
സ്വീകരണ മുറിയിലെ ഭിത്തിയില്‍ വച്ചിരുന്ന വലിയ ചിത്രം ശ്രീജ ചൂണ്ടിക്കാട്ടി।


"കുട്ടികള്‍ രാവിലെ ട്യൂഷനുപോയിക്കഴിഞ്ഞു,
ചേട്ടനു ഏഴരക്കേ പോണം. അവരേവിട്ടിട്ടാണു ഞാന്‍ അമ്പലത്തിലേക്ക് പോന്നത്."
ഊണുമേശയില്‍ കാപ്പിയും പലഹാരവും എടുത്തുവെച്ചുകൊണ്ട് ശ്രീജ വിശദീകരിച്ചു।


ഞാന്‍ ഇടിയപ്പം പ്ലേറ്റിലേക്ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ശ്രീജ എന്നേ തടഞ്ഞു
"അണ്ണനു ഞാന്‍ വിളമ്പിത്തരാം।"
എങ്കിലും എന്റെ പാത്രത്തിലേക്ക് വിളമ്പിയപ്പോള്‍
ശ്രീജയുടെ കൈകള്‍ വിറക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു


ശ്രീജയും ഒരു പാത്രത്തില്‍ ഭക്ഷണം എടുത്ത്
എന്റെ അടുത്ത കസേരയില്‍ ഇരുന്നു
"അണ്ണന്‍ എന്നേ പിന്നീടെന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ?"
ശ്രീജയുടെ ചോദ്യം പെട്ടന്നായിരുന്നു


എന്തുപറയണമെന്നൊന്നു തപ്പിയെങ്കിലും ഞാന്‍ സത്യം തന്നെ പറഞ്ഞു
"ശ്രീജേ ഞാന്‍ ആ ബ്ലോഗില്‍ എഴുതിയിരുന്നില്ലേ?
ശ്രീജപറഞ്ഞ ആ കൊച്ചുനീറ്റല്‍?
അതുപെട്ടന്നുണങ്ങി।
പിന്നെ ശരിക്കും ആ ബ്ലോഗ് എഴുതിയപ്പോഴാണോര്‍ത്തത്
ഒരല്‍പ്പം വിഷമം അപ്പോഴും തോന്നി,
അതും പെട്ടന്നുപോയി, അതാണുസത്യം।"


"ശ്രീജ എന്നേ പിന്നീട് ഓര്‍ത്തിട്ടുണ്ടോ?"
എനിക്ക് പെട്ടന്നൊരാകാംഷതോന്നി


ശ്രീജ പെട്ടന്ന് മറുപടി പറഞ്ഞില്ല
അവള്‍ ദൂരേക്ക് അല്‍പസമയം നോക്കിക്കൊണ്ടിരുന്നു
എന്നിട്ട് മന്ത്രിക്കും പോലെ പറഞ്ഞു


“ അണ്ണന്‍ ബ്ലോഗില്‍ എഴുതിയിരുന്നത് നൂറു ശതമാനവും ശരിയായിരുന്നു।
ഈ കല്യാണം തീര്‍ച്ചയായും നടക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമായിരുന്നു
ഞാന്‍ അന്നുപകല്‍ മുഴുവനും അണ്ണനെ ഓര്‍ത്തിരിക്കുകയായിരുന്നു.


ജീവിതത്തില്‍ ആദ്യമായി അങ്ങിനെ അഗ്രഹിച്ച ആളിനെ
ഒരു പെണ്ണു ജീവിതത്തിലൊരിക്കലും മറക്കുകയില്ല!!
എനിക്കറിയാം അന്നത് നടക്കതെ വന്നത് നമ്മുടെ ആരുടേയും കുറ്റംകൊണ്ടല്ലന്നും।”


“ ശ്രീജക്ക് ഇപ്പോള്‍ സുഖമാണോ?”
എനിക്ക് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല


“അതെ അണ്ണാ,ശരിക്കും സന്തോഷമായിട്ടാണുഞാന്‍ കഴിയുന്നത്”
ശ്രീജയുടെ മറുപടിയില്‍ ആത്മാര്‍ത്ഥത നിറഞ്ഞിരുന്നു


“നമുക്ക് രണ്ടുപേര്‍ക്കും നല്ല ഒരു ജീവിതം ഈശ്വരാനുഗ്രഹത്താല്‍ ഉണ്ടായല്ലോ
ഇപ്പോള്‍ പരസ്പരം കാണാനും പറ്റി
അണ്ണനു ഒരുനേരം ഭക്ഷണം എന്റെ കൈകൊണ്ട് വിളമ്പിത്തരാനും പറ്റി
എനിക്ക് സന്തോഷമായി।”
ശ്രീജയുടെ കണ്ണുകളില്‍ സന്തോഷക്കണ്ണുനീര്‍
മണ്ണുത്തിയിലേക്ക് ശ്രീജയുടെ കാര്‍ ഞാനാണോടിച്ചത്
ഹോസ്റ്റലിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍
അല്‍പനേരം രണ്ടുപേരും ഒന്നും പറയാതെ നിന്നു .
പിരിയുകയാണെന്നചിന്ത മനസ്സിലുടക്കിയെന്നുതോന്നുന്നു।
“അണ്ണന്റെ നമ്പര്‍ ഓര്‍ക്കുട്ടില്‍ നിന്നും ഞാന്‍ സേവ് ചെയ്തിട്ടുണ്ട്
അതിലേക്ക് എന്റെ സെല്ലില്‍നിന്നും ഒരു മിസ്ഡ്കോള്‍ ഇട്ടേക്കാം
അണ്ണന്‍ അത് സേവ് ചെയ്യണം
വല്ലപ്പോഴും വിളിക്കുകയും ചെയ്യണം
ഞാനും ഇടക്ക് വിളിക്കാം।” ശ്രീജ പറഞ്ഞു
“ ശ്രീജയുടെ മിസ്ഡ് കോള്‍।”
ഞാന്‍ ചെറുതായൊന്നു ചിരിച്ചു,
ശ്രീജയും കൂടെ ചിരിച്ചു।
ആ ചിരിയില്‍ അല്‍പം കണ്ണീരു കലരുന്നതായി ഞാന്‍ കണ്ടു....!!

Thursday, April 16, 2009

ബോംബേ നഗരത്തില്‍ പണ്ടൊരു വസന്തകാലത്ത് ...!

നേത്രാവതി എക്സ്പ്രസ്സ് പയ്യന്നൂര്‍ വിട്ടപ്പോള്‍ ഞാന്‍ ബര്‍ത്ത് നിവര്‍ത്തി।
ട്രയിനിന്റെ കൂവലും ഝക് ഝക് ശബ്ദവും കേട്ട് കണ്ണടച്ചുകിടന്നു।
വീണ്ടും മുംബൈയിലേക്ക് ഒരു യാത്ര..............!
ഇത് എത്രാമത്തേ തവണ?
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു പറ്റുന്നില്ല

വി.ടി.യില്‍ ഇറങ്ങി നേരേ ജൂഹൂ ബീച്ചിലേക്കും തിരിച്ചും
ആദ്യം ഞാന്‍ ഒറ്റക്ക് മുംബൈയില്‍ വന്നപ്പോള്‍ നടന്നു പഠിച്ചതങ്ങെനെയാണു
പിന്നെപിന്നെ ഓരോ അടയാളങ്ങള്‍ നോക്കിവഴി മനസ്സില്‍ ഉറപ്പിച്ചുറപ്പിച്ചു നടന്നുപഠിച്ചു
ഇപ്പോള്‍ മുംബൈ തെരുവുകള്‍ എനിക്ക് എന്റെ അരുണാപുരം പോലെ പരിചിതമായിരിക്കുന്നു

ആദ്യമായി ഞാന്‍ മുംബൈയില്‍ വന്നതു 1980ലൊരു വസന്തകാലത്താണ്.
കോളേജില്‍നിന്നും ഒരു പഠന ടൂറില്‍

അന്നു മുംബൈ അല്ല ബോംബേയാണ്.
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന മഹാനഗരം ।
ട്രയിനില്‍ ഒരു ബോഗി ബുക്കുചെയ്താണ് യാത്ര
ഒരു ഭാരത പര്യടനം
ഓരോസ്ഥലത്തും ഞങ്ങളുടെ ബോഗി ഓരോ ട്രയിനില്‍ ഘടിപ്പിച്ച് എത്തും
അവിടെ കാണേണ്ട കാഴ്ച്ചകള്‍ കണ്ടുകഴിഞ്ഞാല്‍ മറ്റൊരു ട്രയിനില്‍ ഘടിപ്പിച്ച് അടുത്ത സ്ഥലത്തേക്ക്

ഞാനും ജോണ്‍ജോസഫും മഹാനഗരം കാണാനിറങ്ങി
എന്തൊരു തിക്കും തിരക്കും
ബസ്സ്സ്റ്റാന്റ് മാര്‍ക്കറ്റ് സിനിമാതീയേറ്ററുകള്‍
ആ തിരക്കില്‍ ഒഴുകി നടക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു വീര്‍പ്പുമുട്ടു പോലെ
ഗിര്‍ ഇനത്തില്‍പ്പെട്ട ഒരു പശുവിനെക്കണ്ടു ഞങ്ങള്‍കുറേ നേരം നോക്കിനിന്നു

വൈകിട്ട് ബോഗിയില്‍ തിരിച്ചെത്തിയപ്പോള്‍
ബോഗിയില്‍ വലിയ ആവേശത്തില്‍ ഒരു ചര്‍ച്ച നടക്കുന്നു
ചിലവീരന്മാര്‍ വന്നയുടനെ അവര്‍ക്കു വേണ്ടതു തേടിപ്പിടിച്ചിരിക്കുന്നു

കാമാത്തീപുരം!

അതിന്റെ വര്‍ണ്ണനയാണ്
സുന്ദരിമാര്‍ നിരന്നുനില്‍ക്കുന്ന ചുവന്നതെരുവ്
"വാടാകുട്ടാ" എന്നുവിളിച്ച മലയാളിപ്പെണ്ണിനെപ്പറ്റി ഒരുവന്‍
അവരുടെ സൗന്ദര്യത്തേപ്പറ്റി മറ്റൊരുവന്‍
പൊടിപ്പും തൊങ്ങലും വച്ചു വര്‍ണ്ണിക്കുന്നവരുടെ ചുറ്റും വലിയ ആള്‍ക്കൂട്ടം
ആകെ ഒരു ഉല്‍സവപ്രതീതി

പിറ്റേന്ന് രാവിലേ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍
കൂട്ടത്തിലൊരുവന് വലിയ തലവേദനയും ഓക്കാനവും
ഭക്ഷണം പിടിക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു
മഹാ നഗരം കാണാനുള്ള അവസരമല്ലേ അവനില്ലാതാകുന്നത്
ഞങ്ങള്‍ക്ക് സഹതാപം തോന്നി

ഞാന്‍ ട്രയിനില്‍ നിന്നും ഇറങ്ങിയപ്പോള്‍ നാരായണപിള്ള വന്ന് എന്റെ കൈയ്യില്‍ പിടിച്ചു
"എടാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം
എന്റെകൂടെ കാമാത്തീപുരത്തേക്ക് വരണം।"
ഞാന്‍ ഒന്നു ഞെട്ടി
"ചുവന്നതെരുവിലേക്കോ? ഞാനില്ല।"
"അതല്ലടാ, എനിക്ക് തന്നേ പോകാന്‍ പേടി।
നീ അകത്തുകേറേണ്ട പുറത്തുനിന്നാല്‍ മതി
ഇല്ലാ എന്നുപറയരുത് പ്ലീസ്....!"

നാരായണപിള്ളക്ക് ഒറ്റക്ക് ആ വഴിപോകാന്‍ പേടി
ഗുണ്ടകള്‍ ഒറ്റക്ക് ചെല്ലുന്നവനേ പിടിച്ച് പണം തട്ടിപ്പറിച്ച് അവസാനം
പെരുവഴിയിലേക്ക് തള്ളുമോ എന്നപേടി

അവസാനം തീരുമാനമായി
ചുവന്നതെരുവില്‍കയറാന്‍ രണ്ടുപേര്‍
കൂടെ ചെല്ലാന്‍ ഞാന്‍,അറ്റന്റര്‍ രാമകൃഷണന്‍

തെരുവിലൂടെ നടക്കുമ്പോള്‍ രണ്ടു സൈഡില്‍ നിന്നും കൈമാടിവിളിക്കുന്നവരേ
നോക്കുക പോലും ചെയ്യാതെ ഞാന്‍ നടന്നു
രാമകൃഷ്ണന്‍ ഒരു മൂന്നുനില മന്ദിരം ചൂണ്ടിക്കാണിച്ചു
"ഇതാണുസ്ഥലം!!!"

ഞാന്‍ അങ്ങോട്ടുനോക്കി
ഒരു സിനിമാതീയ്യേറ്ററില്‍ കയറുമ്പോലെ ജനപ്രവാഹം
എനിക്ക് തലമരയ്ക്കുന്നതുപോലെ തോന്നി

"ഒരുമണിക്കൂറു നിങ്ങള്‍ കാത്തുനില്‍ക്കണം"
ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ആ പടികള്‍ കയറാന്‍ തുടങ്ങിയ ഒരാള്‍ എന്നോടു പറഞ്ഞു।

ഞാനും രാമകൃഷണനും അടുത്തുകണ്ട ഒരു കടയിലേക്കുനടന്നു അപ്പോഴാണാകാഴ്ച്ചകണ്ടത്
രാവിലെ തലവേദനയും ഓക്കാനവുംകൊണ്ട് എഴുന്നേല്‍ക്കാന്‍ പറ്റാതെകിടന്നവനതാ
ഒരു ടാക്സിയില്‍ ഒറ്റക്ക് വന്നിറങ്ങി ആ പടികള്‍ ഓടിക്കേറിപ്പോകുന്നു

ആരും അറിയാതെ ഇവിടെ വരാന്‍ അവന്‍ കണ്ട സൂത്രപ്പണി
എന്റെ പുലിയന്നൂര്‍ തേവരേ!!
ഓരോരുത്തന്റെ ബുദ്ധിപോകുന്ന വഴിയേ.....!

ഞങ്ങള്‍ ഓരോചായക്ക് ഓഡര്‍ കൊടുത്തു
അത് മുഴുവനും കുടിച്ചില്ല
അപ്പോഴേക്കും അതാ ഒരുമണിക്കൂര്‍ കാത്തുനില്‍ക്കണമെന്നു പറഞ്ഞവന്‍ ഓടിപ്പാഞ്ഞുവരുന്നു

"പോകാമെടാ, ഇനി നില്‍ക്കേണ്ട।"
അവന്‍ ഞങ്ങളുടെ മുഖത്തുനോക്കുന്നില്ല
അപ്പോഴേക്കും മറ്റേവനും എത്തി
അവന്‍ വന്നപാടേ ഒരു ടാക്സിക്കു കൈനീട്ടി
ഞങ്ങള്‍ ചായ മുഴുവനും കുടിക്കാതെ അവന്റെകൂടെ ഓടിക്കേറി
ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല
ശവത്തേകുത്തേണ്ട എന്ന് തോന്നി
അല്ലങ്കില്‍ പിന്നെ ഞങ്ങള്‍ എന്തോന്നു കൂട്ടുകാര്‍?

അന്നുവൈകിട്ട് ഞങ്ങളും കാമാത്തീപുരത്തേ അത്ഭുതകഥകള്‍ വര്‍ണിക്കാന്‍ കൂടി
ഉര്‍വ്വശി രംഭ തിലോത്തമ എന്നുവേണ്ട എല്ലാ ദേവസുന്ദരിമാരുമവിടെയുണ്ടെന്നമട്ടിലായി വര്‍ണ്ണനകള്‍

ഈ അത്ഭുതകഥകള്‍ എല്ലാം ഒരാളേ വല്ലാതെ അസ്വസ്തനാക്കി
ഞങ്ങളുടെ ബാച്ചില്‍ തന്നെയുള്ള ഒരു കാമുകനെ
ഞങ്ങളുടെ ബാച്ചില്‍ തന്നെയുള്ള ഒരാളുമായി അയാള്‍ അഗാഥ പ്രണയത്തിലാണു
അത്ഭുത ദ്വീപിന്റെ വര്‍ണ്ണനകേട്ടപ്പോള്‍ മുതല്‍ അവിടെ ഒന്നുപോയി കാണണമെന്ന് അതിയായ മോഹം
എന്നാല്‍ ഇക്കാര്യം കാമുകി അറിഞ്ഞാലെന്താകും എന്നയാള്‍ക്കറിയാം
ആകെ പിരിമുറുക്കം

ചില സഹപാഠികള്‍ അതിനൊരുപരിഹാരം നിര്‍ദ്ദേശിച്ചു
"നിനക്ക് ആ സ്ഥലം ഒന്നു കണ്ടാല്‍ മാത്രം പോരെ?
അത് കാമുകി അറിയതെ ചെയ്യാമല്ലോ
അവള്‍ ഉറങ്ങിക്കഴിഞ്ഞ് നീ പൊക്കോ
ഞങ്ങള്‍ ആരോടും പറയാതെ സൂക്ഷിച്ചോളാം।"

രാത്രി 12 മണിക്ക് കാമുകി ഉറങ്ങിയെന്ന് ബോദ്ധ്യം വന്നപ്പോള്‍
ആ കാമുകന്‍ ശബ്ദംകേള്‍പ്പിക്കാതെ ട്രയിനില്‍ നിന്നിറങ്ങി
കാമാത്തീപുരത്തേ കാഴ്ച്ചകള്‍ കാണാന്‍ തിരക്കിട്ട് ഓടിപ്പോയി

അവന്‍പോയ ഉടനേ ആത്മാത്ഥസുഹൃത്തുക്കള്‍ കാമുകിയേ വിളിച്ചുണര്‍ത്തി
പുതിയ വിശേഷം അറിയിച്ചു

"അറിഞ്ഞില്ലേ നിന്റെവിശ്വസ്ത കാമുകനിപ്പോ കാമാത്തീപുരത്തേക്കുപോയി
ഇവനേയാണോ നീയൊക്കെ വിശ്വസിച്ചത് കഷ്ടം കഷ്ടം...!!"

കാമുകി കരച്ചിലായി
രാത്രി രണ്ടുമണിയായിക്കാണും
കാമുകന്‍ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍പ്പിക്കാതെ
ബോഗിയില്‍ കയറി ആശ്വാസത്തോടെ ചുറ്റും നോക്കി

ഞെട്ടിപ്പോയി!

ബോഗിയിലെ മുഴുവന്‍ ആളുകളും രാത്രി രണ്ടുമണിക്കും ഉണര്‍ന്നിരിക്കുന്നു
അവര്‍ക്കു നടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന് കാമുകി !!

ഭൂമി പിളര്‍ന്ന് തന്നേ താഴേക്ക് കൊണ്ടുപോയെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചുപോയി

ആ കാഴ്ച്ച ഓര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയി
പെട്ടന്ന് ഓര്‍മ്മ വന്നു
ഇങ്ങനെഒച്ചയില്‍ ചിരിക്കരുതെല്ലോ
ഞാന്‍ ഇപ്പോള്‍ നേത്രാവതി എക്സ്പ്രസ്സിന്റെ ഒരു ബര്‍ത്തില്‍ കിടക്കുകയല്ലേ

വണ്ടി ഒന്നു ചൂളം വിളിച്ചു
ഝ്ക് ഝ്ക് ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു
ഞാന്‍ അതില്‍ ലയിച്ചുകിടന്നു

Wednesday, April 8, 2009

" ഒരു ഇടംകയ്യന്‍ അണ്ണന്റെ ഓര്‍മ്മക്ക്...."

"കണ്ണന്‍ വാഴേ, കരിമ്പേ, കടലവിടല കപ്പേ, കപ്പലണ്ടി
പൊന്നക്കാട്ടേത്തവാഴേ, മലയിലേ എലിവാലന്‍ കിഴങ്ങേ,
വിഴുങ്ങാന്‍ ദെണ്ണം കൂടാത്ത മത്തിക്കറി ഉറിയിലിരിക്കാന്‍,
ഒരിക്കല്‍ തൊഴുന്നേന്‍...........!!"

ഇത് പൂര്‍ണ്ണമായും ഏതെങ്കിലും സരസകവി എഴുതിയതാണോ,അതോ ഭാഗികമായി ഏതെങ്കിലും വിദ്വാന്മാര്‍ മാറ്റം വരുത്തിയതാണോ എന്നെനിക്കറിയില്ല

എങ്കിലുംഈ ലഘുകവിത എന്നേഓര്‍മ്മിപ്പിക്കുന്നത് എന്റെ രാമചന്ദ്രാണ്ണനേ ആണ്.
മനസ്സില്‍ ഒരു വേദനയായി ഒരു ഓര്‍മ്മ..........

നാല്‍പ്പത്തിനാലുവര്‍ഷം ആയിരിക്കുന്നു ഈ കവിത എന്റെ മനസ്സില്‍ പതിഞ്ഞിട്ട്
ഇതുമാത്രമല്ല മറ്റനേകം ലഘുകവിതകളും രാമചന്ദ്രാണ്ണന്‍ ഞങ്ങള്‍ക്ക് പാടിപ്പടിപ്പിച്ചുതന്നിട്ടുണ്ട്

രാമചന്ദ്രാണ്ണന്‍ വീട്ടില്‍ വന്നത് മൈക്കാടുപണിക്കാണ്।
മരയാശാരി രാമപ്പണിക്കന്‍,
കല്ലാശാരി ഭാസ്കരപ്പണിക്കന്‍,
മൈക്കാട് രാമചന്ദ്രാണ്ണന്‍।

ഞങ്ങളുടെ നാട്ടിലെ പലവീടുകളേപ്പോലെ ഞങ്ങളുടെ വീടും
ഈ കോമ്പിനേഷനിലാണു പണിഞ്ഞുയര്‍ന്നത്

ഞാന്‍ അന്നു ഒന്നാംക്ലാസില്‍ പഠിക്കാന്‍ തുടങ്ങുന്നതേയുള്ളൂ
വീടുപണിയും കണ്ട് പണിക്കാരുടെ പുറകേ നടക്കുകയാണു പ്രധാന പണി।

അവര്‍ മൂന്നുപേരും വലിയകൂട്ടുകാരാണ്
ഉണ്ണാനും കാപ്പികുടിക്കാനും ഒക്കെ ഒരുമിച്ചാണുപോകുക
അപ്പോള്‍ ഞങ്ങള്‍ക്കൊരുപണിയുണ്ട്

രാമപ്പണിക്കന്റെ ഉളികള്‍ക്ക് കാവല്‍ ഇരിക്കുക
അത് ഞങ്ങള്‍ക്ക് വളരെ വളരെ ഇഷടം

തിരിച്ചുവരുമ്പോള്‍ പ്രതിഫലമായി കടയില്‍ നിന്നും
എന്തെങ്കിലും പലഹാരം രാമപ്പണിക്കന്‍ കൊണ്ടുവരും
ബോണ്ടാ സുഖിയന്‍ കേക്ക് മടക്കുസാന്‍....

ഊണുകഴിഞ്ഞിരിക്കുമ്പോള്‍ രാമപ്പണിക്കന്‍ കടംകഥകളും തമാശുകളും പറയും
രാമചന്ദ്രാണ്ണന്‍ കവിതകള്‍ ചൊല്ലും ആ കവിതകള്‍ ഞങ്ങള്‍ കൂടെ പാടിപ്പടിക്കും

മൈക്കാടാണെങ്കിലും രാമചന്ദ്രാണ്ണനോട് എല്ലാവരും
വളരെ ബഹുമാനത്തോടുകൂടിയാണിടപെട്ടിരുന്നത്
കാരണം രാമചന്ദ്രാണ്ണന്‍ ശ്രീ കുറുമ്പക്കാവിലെ പൂജാരിയും വെളിച്ചപ്പാടുമാണ്.

ധാരാളം വായനയും അറിവും വിനയവും ഉള്ള ഒരു മനുഷ്യന്‍
രാമചന്ദ്രാണ്ണനുംചേട്ടന്മാരും ഇവരുടെ ഒക്കെ മക്കളും
എല്ലാം ചേര്‍ന്ന ഒരു കുടുമ്പത്തിലെ പ്രധാനവ്യക്തി,നേതാവ് ।
എല്ലാവരും രാമചന്ദ്രാണ്ണ ന്‍ പറയുന്നതനുസരിച്ചിരുന്നു

വൃശ്ചികം ധനുമാസങ്ങള്‍ പൂജയുടെ മാസങ്ങളാണ്
അക്കാലത്ത് കോമരങ്ങളുടെ കുടുമ്പങ്ങളില്‍നിന്നും ആരും പണിക്കു പോകാറില്ല
വൃതം എടുത്ത് ശ്രീകുറുമ്പക്കാവിലെ പൂജയില്‍ എല്ലാവരും മുഴുകുന്നു

കരയടച്ച് താലം എഴുന്നള്ളിപ്പ് ഉണ്ട്
ചുവന്ന പട്ടുടുത്ത് ദേവിയുടെ വാളു മായിരാമചന്ദ്രാണ്ണന്‍ മുന്‍പേ നടക്കും
കൂട്ടത്തില്‍ താലവുമായി നിരവധി അനുയായികളും

ധനു 8നാണു ഞങ്ങളുടെ വീട്ടില്‍ താലം വരുന്നത്
പൂജാമുറിക്കുമുന്‍പില്‍ വച്ച് താലം നിറച്ച് രാമചന്ദ്രാണ്ണന്‍ പൂജ നടത്തുമ്പോള്‍
ആമുഖത്ത് തെളിയുന്ന ദൈവികഭാവം ഞാന്‍ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്
അതായിരിക്കാം പണിക്കാരനെ അണ്ണാ എന്നുവിളിക്കാന്‍ ഞങ്ങളേ പ്രേരിപ്പിച്ചത്

കാലം മുന്‍പോട്ടുനീങ്ങിയപ്പോള്‍ രാമചന്ദ്രാണ്ണനു ഒരുമാസത്തിലധികം നീളുന്ന
വൃതവും പൂജയും ചെയ്യാന്‍പറ്റാതായി എന്നു തോന്നിയപ്പോള്‍
അതെല്ലാം അടുത്തതലമുറയേ ഏല്‍പ്പിച്ചു
എങ്കിലും ശ്രീകുറുമ്പക്കാവില്‍ ആദ്യ അവസാനക്കാരനായിരാമചന്ദ്രാണ്ണനുണ്ടകും

മണ്ഡലപൂജക്കാലത്ത് ഏതെങ്കിലും ഒരു ദിവസം എങ്കിലും ഞാന്‍
ശ്രീകുറുമ്പക്കാവില്‍ പോകാറുണ്ട്
എന്നേകണ്ടാല്‍ രാമചന്ദ്രാണ്ണന്‍ എന്നേ വീട്ടിലേക്കു വിളിക്കും

“ബാബുക്കൊച്ചേ വാ നമുക്ക് വീട്ടിലൊന്നുകേറീട്ടുപോകാം“

കാവിന്റെ അടുത്തുതന്നെയാണു രാമചന്ദ്രാണ്ണന്റെ വീട്
എല്ലാവരുടേയും കാര്യം വിശദമായി ചോദിക്കും
തോട്ടികൊണ്ട് പതിനെട്ടാം പട്ടതെങ്ങില്‍ നിന്നോ ചെന്തെങ്ങില്‍ നിന്നോ
രണ്ട് കരിക്ക് ചെത്തിച്ചാടിക്കും

രാമചന്ദ്രാണ്ണന്‍ ഇടംകൈയ്യനാണ്
വലതുകയ്യില്‍ കരിക്ക് പിടിച്ച് ഇടതുകൈകൊണ്ട്കരിക്ക് ചെത്തി എനിക്ക് തരും
കരിക്ക് എന്റെ ബലഹീനതയാണെന്ന് രാമചന്ദ്രാണ്ണനറിയാം
അതുകൊണ്ട് എന്നേ വീടിനടുത്ത് എവിടെ വച്ച് കണ്ടാലും
രാമചന്ദ്രാണ്ണന്‍ എന്നേ വിളിക്കും

“ബാ ബാബുക്കൊച്ചേ ഒരു കരിക്ക് കുടിച്ചിട്ട് പോയാല്‍ മതി।”

ഒരു അവകാശം പോലെ ഞാന്‍ ആ ക്ഷണം സ്വീകരിക്കാറുമുണ്ട്

കുറച്ചുകാലം മലബാറില്‍ ജോലിയായിപ്പോയതുകൊണ്ട് ഈ ബന്ധം മുറിഞ്ഞുപോയി ഓര്‍ത്തപ്പോള്‍ ഞാന്‍ രാമചന്ദ്രാണ്ണനേ തേടി ചെന്നു
രാമചന്ദ്രാണ്ണന്‍ കാലില്‍ സോക്സ് ഇട്ടിരിക്കുന്നു
ഷുഗര്‍ കൂടി ഒരു വിരല്‍ മുറിച്ചുകളഞ്ഞത് ഞാന്‍ അപ്പോഴാണറിഞ്ഞത്।

“ബാബുക്കൊച്ചിനൊരു കരിക്ക് തരാനെന്താമാര്‍ഗ്ഗം?”

രാമചന്ദ്രാണ്ണന്‍ സ്വയം ചോദിക്കുന്നതുകേട്ടപ്പോഴാണ്
തെങ്ങുകള്‍ എല്ലാം തോട്ടിക്കപ്പുറം വളര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചത്

ഞാന്‍ ഇങ്ങോട്ടുവന്നിട്ട് കാലം ഒരുപാടായിരിക്കുന്നു
രാമചന്ദ്രാണ്ണനും എനിക്കും പ്രായംവര്‍ദ്ധിച്ചിരിക്കുന്നു

അതിനിടെ ഏതോകുട്ടികളേ വിളിച്ച് തെങ്ങില്‍നിന്നും ഒരുകുലകരിക്ക് ഇറക്കി
അത് എന്റെ കാറില്‍ വച്ചു

“ഇത്തവണ കുറച്ചുകൂടുതല്‍ ഇരിക്കട്ടേ, ഇനി ഇതൊക്കെപ്പറ്റുമോഎന്നാര്‍ക്കറിയാം ?”

ഇടംകൈകൊണ്ട് ഒരു കരിക്കുവെട്ടിക്കൊണ്ട്
രാമചന്ദ്രാണ്ണന്‍ പറയുമ്പോള്‍ ആ മുഖത്ത് വല്ലാത്ത ഒരു നിരാശ നിഴലിച്ചിരുന്നു

ദിവസങ്ങള്‍ നീങ്ങി
ഒരു ദിവസം വൈകിട്ട് ജോലികഴിഞ്ഞുവന്നപ്പോളാണറിഞ്ഞത്
രാമചന്ദ്രാണ്ണന്‍ ഒരു ബുദ്ധിമോശം കാണിച്ചിരിക്കുന്നു।

എനിക്ക് കുറച്ചുസമയം ഒറ്റക്കിരുന്നു കരയണമെന്ന് തോന്നി
“ബാബുക്കൊച്ചേ॥” എന്ന ആവിളി എനിക്ക് ഇതോടെ അന്യമായിപ്പോയല്ലോ

വലംകൈയ്യില്‍ കരിക്കുവെച്ച് ഇടംകൈകൊണ്ട് രാമചന്ദ്രാണ്ണന്‍ കരിക്ക് വെട്ടുന്ന
എനിക്ക് ഏറ്റവും പ്രിയമായ സമയവും............