Monday, March 12, 2007

ചില കുട്ടിക്കാല ചിന്തകള്‍


വളരെ ഭംഗിയുള്ള ഒരു കുപ്പിപ്പാത്രം
അതു പൊട്ടിച്ച കുട്ടിയേ തല്ലാന്‍ അഛന്‍ വടി ഓങ്ങി.

കുട്ടി കരഞ്ഞില്ല
പകരം
അഛനോട് തിരിച്ചൊരു ചോദ്യം

അഛാ ഈ ലോകം നശ്വരമല്ലേ ?
ജനിച്ചവരെല്ലാമൊരിക്കല്‍ മരിക്കില്ലേ ?
ഇന്ന് ഈ ലോകത്ത് കാണുന്നതെല്ലാം ഒരിക്കല്‍ മണ്ണോടുമണ്ണായി തീരില്ലേ ?

ഈ ചോദ്യം കേട്ട് ആ അഛന്റെ കണ്ണു തള്ളിപ്പോയി, എങ്കിലും പറഞ്ഞു

നീ ചോദിച്ചതെല്ലാം ശരി തന്നെ!
ഈ ലോകം നശ്വരമാണന്നതും എല്ലാം ഒരിക്കല്‍ നശിക്കുമെന്നതും സത്യം
പക്ഷേ ഞാന്‍ അതുകൊണ്ടെന്തുവേണം.?

ശാന്തനായി മകന്‍ പറഞ്ഞു;

ഈ കുപ്പിപ്പാത്രം അതിന്റെ ഈ വിധി നേരത്തേഏറ്റെടുത്തു എന്നല്ലേ ഉള്ളു,
അതു നടപ്പിലാക്കാന്‍ ദൈവം നിയോഗിച്ചത് എന്നേയും!
അപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അറിവുള്ള അഛന്‍ എന്നെ തല്ലുന്നത് ശരിയാണോ??

അഛന്‍ വടി താഴെ ഇട്ടിട്ട് പൊട്ടിച്ചിരിച്ചു.

ഏഴുവയസ്സുകാരനായ ആ കുട്ടി ഞാനായിരുന്നു.
ഞങ്ങളുടെ കുടുമ്പസദ്സ്സുകളില്‍ ഇപ്പോഴും പൊട്ടിച്ചിരിക്ക് വക നല്‍കുന്ന
ഇതേപോലത്തേ പല കഥകളും നിര്‍ഞ്ഞതാണെന്റെ ബാല്യം.

എന്റെ കുട്ടിക്കാലവും, അക്കാലത്തെ എന്റെ ചിന്തകളും, പ്രവര്‍ത്തികളും
സാധരണ കുട്ടികളെ പ്പോലെ ആയിരുന്നില്ല.

വൈലോപ്പള്ളി യുടെ മാമ്പഴം എന്നകവിതയുടെ കഥകേട്ട് കരഞ്ഞ
നാലുവയസ്സുകാരനായ എന്നെപ്പറ്റി അമ്മ പറഞ്ഞാണെനിക്ക് ഓര്‍മ്മ.

തച്ചോളി ഒതേനന്‍ എന്ന സിനിമായില്‍ നിന്ന് ആവേശം കൊണ്ട്
തലേക്കെട്ടും കത്തിയുമായി പറമ്പിലൂടെ ചുറ്റിക്കറങ്ങി
വാഴകള്‍ വെട്ടിനിരത്തിയ അങ്കച്ചേകവരുടെ കഥ
എന്റെ വീരകഥകളുടെ ലിസ്റ്റില്‍ മറ്റൊന്നത്രെ

അരുണാപുരം ഗവ എല്‍ പി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍
എന്നെ പഠിപ്പിച്ച സരസമ്മ സാര്‍ ഇപ്പോഴും പറയാറുണ്ട്
ഇത് പോലുള്ള ഒരു കുട്ടിയെ ഒരിക്കലും പഠിപ്പിച്ചിട്ടില്ല

ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസം
ടീച്ചര്‍ എല്ലാവരോടും സ്ലേറ്റില്‍ ഒരു പടം വരക്കാന്‍ പറഞ്ഞു
ടീച്ചിങ്ങ് ഗൈഡില്‍ പറഞ്ഞിരിക്കുന്നത്
ഒന്നാംക്ലാസ്സുകാരെല്ലാം അപ്പോള്‍ റ എന്നു വരച്ചു വയ്ക്കും എന്നാണു

എല്ലാവരും അങ്ങിനെ തന്നെ ചെയ്തു
ഒരാളൊഴികെ
കൂട്ടത്തിലേ ആ കറുത്ത ആട്ടിന്‍ കുട്ടി ഞാനായിരുന്നു.

എന്റെ സ്ലേറ്റില്‍ റ ക്കു പകരം
എന്റെ പ്രീയപ്പെട്ട കതറാ സായിപ്പായിരുന്നു
പാന്റും കോട്ടുമിട്ട് പൈപ്പും പുകച്ചു നില്‍ക്കുന്ന കതറാ സായിപ്പ്

[ ക - ത - റ എന്നീ അക്ഷരങ്ങള്‍ താഴെത്താഴെ എഴുതി ഉണ്ടാക്കുന്ന ഒരു ചിത്രമാണു
ഒരു കാലത്ത് കുട്ടികളുടെ ഹരമായിരുന്ന കതറാ സായിപ്പ്
ക തൊപ്പി വച്ച തലയായും ത കൈകളും നെഞ്ചുമായും റ കാലുകളായും മാറുന്നു
പിന്നെ ആട ആഭരണങ്ങളും വേഷഭൂഷാദികളും വരച്ച് സായിപ്പിനെ മോടി പിടിപ്പിക്കുന്നു.
അങ്ങിനെ അനവധി കതറ സായിപ്പുമാര്‍ ദിവസേന ഞങ്ങളുടെ സ്ലേറ്റില്‍ രൂപം കൊണ്ടിരുന്നു]

എന്തായിത് ? സരസമ്മ സാറിനു ദേഷ്യം വന്നു.
ഇതാണുസാറെ എന്റെ കതറാ സായിപ്പ് . ഞാന്‍ കുലുങ്ങിയില്ല
നിന്റെ അമ്മയേ ഞാന്‍ ഒന്ന് കാണട്ടെ പറഞ്ഞേക്കാം
എന്നു പറഞ്ഞ് സാര്‍ അവസാനിപ്പിച്ചു

സാറിന്താണു പറ്റിയതെന്നു എനിക്ക് മനസ്സിലായില്ല
റ വരക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ റ വരക്കും
ഇല്ലങ്കില്‍ ഞാന്‍ എന്റെ കതറാ സായിപ്പിനെ വരക്കും
എന്റെ തൊട്ടടുത്തിരുന്ന ആന്റണിയോട് ഞാന്‍ പറഞ്ഞത് സാര്‍ കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല.

അന്നും ഇന്നും ഇച്ചിരി തീ എന്നുപറഞ്ഞാല്‍ രണ്ടു പഴം എന്നാണര്‍ത്ഥം എന്നെടുക്കാന്‍ എനിക്കു വയ്യ

അമേരിക്ക എന്നനാട്ടില്‍ അംബരചുമ്പികളായ കെട്ടിടങ്ങള്‍ ഉണ്ടന്ന്
ഒരു ദിവസം ചേട്ടന്‍ പറഞ്ഞത് എന്റെ ബാലമനസ്സിലേ മറ്റൊരു കീറാമുട്ടിയായി മാറി.

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിഗിനു നൂറ്റൊന്നു നില ഉണ്ടു പോലും!
വെറും കള്ളം!
ഭഗവാന്‍ കൃഷ്ണന്‍ കുചേലനെ കാണാന്‍ ഇറങ്ങിവന്നത് ഏഴാംനില മാളികയുടെ മുകളില്‍ നിന്നല്ലേ ?
മനുഷ്യന്‍ ഭഗവാനുള്ളതിലും വലിയ വീടുണ്ടാക്കുകയോ ??
അസാദ്ധ്യം!!
ഒരു ആറു വയസ്സുകാരനെങ്ങിനെ അത് അംഗീകരിക്കും?
ഇങ്ങനെ അനവധി വിശ്വാസങ്ങള്‍ എനിക്കന്നുണ്ടായിരുന്നു.

അങ്ങിനെയിരിക്കെയാണെന്റെ ശ്രദ്ധയില്‍ വലിയ ഒരു മുതലാളി പെടുന്നത്
സൗണ്ട് ഹോണ്‍ മുതലാളി.

റോഡില്‍ എപ്പോഴെറങ്ങിയാലും
എല്ലാ വണ്ടികളുടേയും പുറകില്‍ സൗണ്ട് ഹോണ്‍ മുതലാളിയുടെ പേരുമാത്രം!
ഞാന്‍ അദ്ദേഹത്തേ ആരാധിക്കുവാന്‍ തുടങ്ങി.
ഞങ്ങളുടെ നാട്ടില്‍ വലിയ പണക്കാര്‍ അറിയപ്പെട്ടിരുന്നത് കൊച്ചേട്ടന്‍ എന്നവിളിപ്പേരിലാണു.
മറ്റത്തില്‍ കൊച്ചേട്ടന്‍ കെ എം എസ്സ് കൊച്ചേട്ടന്‍ എന്ന് തുടങ്ങി ............
അങ്ങിനെ എന്റെ കൊച്ചു മനസ്സില്‍ ഒരു വലിയ പണക്കാരന്‍ ജനിച്ചു.

സൗണ്ട് ഹോണ്‍ കൊച്ചേട്ടന്‍ !!!
ഞാന്‍ അദ്ദേഹത്തേ പലപ്പോഴും ഭാവനയില്‍ കണ്ടു.
സ്വര്‍‍ണക്കുടുക്കുള്ള വെള്ള ഷര്‍ട്ടുംഇട്ട്
തോളില്‍ ഒരു നേരിയതു മടക്കി ഇട്ട് അമ്പാസിഡര്‍ കാറിന്റെപിന്‍സീറ്റില്‍
ഇടത്ത് വശത്തിരുന്നു യാത്ര ചെയ്യുന്ന സൗണ്ട് ഹോണ്‍ കൊച്ചേട്ടന്‍
എന്റെ ആരാധനാമൂര്‍ത്തിയായിരുന്നു, വളരെക്കാലം !!

കുറെക്കാലം കഴിഞ്ഞ് ഒരു ദിവസം

എന്റെ മകന്‍ വിഷ്ണു എന്നോടു ചോദിച്ചു
അഛനു ഈ സ്റ്റോപ്പ് മുതലാളിയെ അറിയാമോ ?
എനിക്ക് കാര്യം മനസ്സിലായില്ല
അതാരാടാ ഈ സ്റ്റോപ്പ് മുതലാളി?
അവന്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു
റോഡില്‍ എപ്പോഴെറങ്ങിയാലും
എല്ലാ വണ്ടികളുടേയും പുറകില്‍ സ്റ്റോപ്പു മുതലാളിയുടെ പേരുമാത്രം
എത്ര വണ്ടികളാണന്നോ ആ മുതലാളിക്ക്

എന്റെ മനസ്സില്‍ പഴയ സൗണ്ട് ഹോണ്‍ കൊച്ചേട്ടന്റെ മുഖം തെളിഞ്ഞു
ഞാന്‍ ഒന്നു ചിരിച്ചു.
വിഷ്ണുവിനതെന്തിനാണെന്ന് മനസ്സിലായില്ല

അവന്‍ ചോദിച്ചു
എന്തിനാ അഛാ ചിരിക്കുന്നത് ?
ഞാന്‍ പതുക്കെപ്പറഞ്ഞു
നിനക്കത് ഇപ്പോള്‍ മനസ്സിലാകില്ല
കുറെക്കാലം കഴിഞ്ഞ് നിനക്ക് ഒരു മകന്‍ ഉണ്ടായി
അവന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോള്‍ നീയും ചിരിക്കും.

വിഷ്ണുവിനപ്പോഴും ഒന്നും മനസ്സിലായില്ല

7 comments:

സുന്ദരന്‍ said...

രസിച്ച്‌ വായിച്ചു...

ഇനിയും കാണാം ....

Rasheed Chalil said...

:)

Anonymous said...

കൊള്ളാം....... ഇനിയും എഴുതണം.......

Anonymous said...

വളരെ നല്ല ശൈലി.. എഴുതുക, വായിക്കാന്‍ ഇനിയും ഇവിടെ വരും...

ദൃശ്യന്‍ said...

:-)

സസ്നേഹം
ദൃശ്യന്‍

ശാലിനി said...

കീപ്പ് ഡിസ്റ്റെന്‍സായിരുന്നു എന്റെ കൌതുകം.

പോസ്റ്റുകള്‍ ഓരോന്നായി വായിച്ചുവരുന്നു.

സുല്‍ |Sul said...

കൊള്ളാം ശ്രീ

:)

-സുല്‍