Tuesday, April 21, 2009

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ..!!

വടക്കുന്നാഥക്ഷേത്രത്തില്‍ തൊഴുതിറങ്ങുമ്പോഴായിരുന്നു ആ കണ്ടുമുട്ടല്‍।

മണ്ണുത്തിയില്‍ ഒരാഴ്ച്ചത്തേക്ക് ഒരു ട്രയിനിങ്ങിനുവന്നപ്പോള്‍
എനിക്കൊന്നു വടക്കുന്നാഥക്ഷേത്രത്തില്‍ പോണമെന്നുതോന്നി।
പഠിക്കുന്ന കാലത്ത് എത്രനാള്‍ രാവിലെ വന്നുതൊഴുതിട്ടുള്ള ക്ഷേത്രമാണിത്।

അമ്പലത്തിലേക്ക് കയറിയപ്പോള്‍ പുറത്തേക്ക് എതിരേ വന്ന ഒരു സ്ത്രീ
എന്നേ സൂക്ഷിച്ചുനോക്കുന്നത് ഞാന്‍ കണ്ടിരുന്നു।
അമ്പലത്തില്‍ വലംവെയ്ക്കുമ്പോള്‍ അതാരാണെന്നതുതന്നേയായിരുന്നു മനസ്സില്‍।

നല്ലപരിചയമുള്ളതുപോലെ।
ഈ ആളിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല എന്നത് തീര്‍ച്ച
എന്നാല്‍ ഇതേഛായയുള്ള മറ്റാരേയോ എനിക്കറിയാമായിരുന്നു എന്നുമുറപ്പുണ്ട്
അതാരാണെന്നൊരു പിടിയും കിട്ടുന്നില്ല

അതുതന്നേ വിചാരിച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക് വരുമ്പോളാണതുകണ്ടത്
അവര്‍ പുറത്ത് എന്നേകാത്തുനില്‍ക്കുന്നു।

“പാലായിലെ അണ്ണനല്ലേ?”
അവരുടെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ഒന്നുപകച്ചു।

“പാലായിലെ അണ്ണന്‍।”
ഇങ്ങനെ വിളിക്കുന്ന ആരും എനിക്കില്ലല്ലോ?
മാത്രമല്ല ഈ തൃശൂര്‍ പട്ടണത്തില്‍
എന്നേ അണ്ണനെന്നുവിളിക്കാന്‍ മാത്രം പരിചയം
ഇവര്‍ക്കെങ്ങിനെ വന്നു?


“എനിക്കു മനസ്സിലായില്ല?”
ഞാന്‍ ഉരുണ്ടുകളിക്കുനില്‍ക്കാതെ അല്‍പം ജാള്യതയോടെ പറഞ്ഞു।

“ഞാന്‍ ശ്രീജയാണണ്ണാ .................ന്റെ മകള്‍”
ആ ശബ്ദത്തില്‍ ഒരു പതര്‍ച്ച,ഞാനും പെട്ടന്നു വല്ലാതായി।
കുറച്ചുസമയത്തേക്ക് രണ്ടുപേരും ഒന്നും പറഞ്ഞില്ല।
എന്തൊക്കെയോ ചിന്തകളോടെ പരസ്പരം നോക്കിനിന്നു
എനിക്ക് ജീവിതത്തിലാദ്യമായി വന്ന വിവാഹാലോചന ഈ ശ്രീജയുടേതാണ്.
അതുപോലെ ഈ ശ്രീജക്ക് ആദ്യമായി ആലോചിച്ചകല്യാണചെറുക്കന്‍ ഞാനുമാണ്।
“ശ്രീജമാരുടെ മാത്രം ശ്രീനിവാസന്‍” എന്ന ബ്ലോഗില്‍ ഞാന്‍ അത് വിശദമായിട്ടെഴുതിയിട്ടുണ്ട്

"അണ്ണന്‍ പ്രസാദം വാങ്ങിയില്ലല്ലോ, ഇതെടുത്തോളൂ।"
ശ്രീജ കൈയ്യിലിരുന്ന ചന്ദനം എന്റെ നേരേ നീട്ടി
ഞാന്‍ അതില്‍ നിന്നല്‍പം എടുത്ത് നെറ്റിയില്‍ തൊട്ടു

"ഞാന്‍ അമ്പലത്തില്‍ തൊഴാറേയുള്ളു,
പ്രസാദം വാങ്ങാറുമില്ല പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാറുമില്ല, ശ്രീജേ।"
ഞാന്‍ വിശദീകരിച്ചു।


"എനിക്കറിയാം കുറൂരമ്മയുടെ കൃഷ്ണന്റെ ഭക്തനല്ലേ?
അങ്ങിനെയല്ലേ ചെയ്യൂ " ശ്രീജ ചിരിച്ചു।
ഞാന്‍ അമ്പരന്നുപോയി।
ഒരിക്കലും കാണാത്ത ഈ ശ്രീജക്ക് ഇതെങ്ങനെ മനസ്സിലായി?

" അണ്ണന്റെ ഒരു ബ്ലോഗില്‍ അങ്ങിനെ എഴുതിയിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു।
ഞാന്‍ അണ്ണനെഴുതിയ ബ്ലോഗുകള്‍ എല്ലാം വായിച്ചിട്ടുണ്ട്.
ബ്ലോഗില്‍ കമന്റെഴുതണമെന്നെനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്
പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു മടി പോലെ തോന്നി"

" ഞാന്‍ ശ്രീജയേക്കുറിച്ചും എഴുതിയിരുന്നു।"

"ഞാന്‍ അതുഒരുപാടുതവണ വായിച്ചിരുന്നു।
അണ്ണനു മനസ്സില്‍ ഒരുനീറ്റല്‍ പോലെ തോന്നീന്ന് എഴുതിയില്ലേ?
അന്നു ഞാന്‍ അത് വായിച്ച് ഒരുപാടുകരഞ്ഞു।
ഏതായാലും അന്നു അണ്ണനെന്നേപ്പറ്റി ചിന്തിച്ചിരുന്നല്ലോ ।"
ശ്രീജയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു।
എന്തുപറഞ്ഞവളേ സമാധാനിപ്പിക്കണമെന്നെനിക്കറിയില്ലായിരുന്നു।


ഞാന്‍ ശ്രീജയോടൊപ്പം തേക്കിന്‍ കാടുമൈതാനത്തുകൂടി നടന്നു
ശ്രീജയേയും ശ്രീക്കുട്ടിയേയും വിഷ്ണുവിനേയും എല്ലാം
ബ്ലോഗുകളിലൂടെ അവള്‍ക്കു നന്നായറിയാം।


ഞാന്‍ ശ്രീജയുടെ വിശേഷങ്ങള്‍ ചോദിച്ചു।
ശ്രീജ തൃശൂരു കിഴക്കുമ്പാട്ടുകരയാണു താമസം
ഭര്‍ത്താവ് ബാങ്കുമാനേജരാണു,
തൃശൂരുനിന്ന് അടുത്തയിടയാണു പാലക്കാട്ടേക്ക് ട്രാന്‍സ്ഫര്‍ ആയത്


ഞാന്‍ ശ്രീജയുടെ കാറില്‍ കിഴക്കുമ്പാട്ടുകരയിലേക്ക് പോയി
പുതിയതായി വെച്ച മനോഹരമായ ഒരു രണ്ടുനില വീട്


"അണ്ണന്‍ കേറിവരൂ।"
ശ്രീജ വാതില്‍ തുറന്ന് എന്നേ അകത്തേക്ക് ക്ഷണിച്ചു
"ഇത് ചേട്ടന്‍, ഇത് രഘുവും സുമയും।"
സ്വീകരണ മുറിയിലെ ഭിത്തിയില്‍ വച്ചിരുന്ന വലിയ ചിത്രം ശ്രീജ ചൂണ്ടിക്കാട്ടി।


"കുട്ടികള്‍ രാവിലെ ട്യൂഷനുപോയിക്കഴിഞ്ഞു,
ചേട്ടനു ഏഴരക്കേ പോണം. അവരേവിട്ടിട്ടാണു ഞാന്‍ അമ്പലത്തിലേക്ക് പോന്നത്."
ഊണുമേശയില്‍ കാപ്പിയും പലഹാരവും എടുത്തുവെച്ചുകൊണ്ട് ശ്രീജ വിശദീകരിച്ചു।


ഞാന്‍ ഇടിയപ്പം പ്ലേറ്റിലേക്ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ശ്രീജ എന്നേ തടഞ്ഞു
"അണ്ണനു ഞാന്‍ വിളമ്പിത്തരാം।"
എങ്കിലും എന്റെ പാത്രത്തിലേക്ക് വിളമ്പിയപ്പോള്‍
ശ്രീജയുടെ കൈകള്‍ വിറക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു


ശ്രീജയും ഒരു പാത്രത്തില്‍ ഭക്ഷണം എടുത്ത്
എന്റെ അടുത്ത കസേരയില്‍ ഇരുന്നു
"അണ്ണന്‍ എന്നേ പിന്നീടെന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ?"
ശ്രീജയുടെ ചോദ്യം പെട്ടന്നായിരുന്നു


എന്തുപറയണമെന്നൊന്നു തപ്പിയെങ്കിലും ഞാന്‍ സത്യം തന്നെ പറഞ്ഞു
"ശ്രീജേ ഞാന്‍ ആ ബ്ലോഗില്‍ എഴുതിയിരുന്നില്ലേ?
ശ്രീജപറഞ്ഞ ആ കൊച്ചുനീറ്റല്‍?
അതുപെട്ടന്നുണങ്ങി।
പിന്നെ ശരിക്കും ആ ബ്ലോഗ് എഴുതിയപ്പോഴാണോര്‍ത്തത്
ഒരല്‍പ്പം വിഷമം അപ്പോഴും തോന്നി,
അതും പെട്ടന്നുപോയി, അതാണുസത്യം।"


"ശ്രീജ എന്നേ പിന്നീട് ഓര്‍ത്തിട്ടുണ്ടോ?"
എനിക്ക് പെട്ടന്നൊരാകാംഷതോന്നി


ശ്രീജ പെട്ടന്ന് മറുപടി പറഞ്ഞില്ല
അവള്‍ ദൂരേക്ക് അല്‍പസമയം നോക്കിക്കൊണ്ടിരുന്നു
എന്നിട്ട് മന്ത്രിക്കും പോലെ പറഞ്ഞു


“ അണ്ണന്‍ ബ്ലോഗില്‍ എഴുതിയിരുന്നത് നൂറു ശതമാനവും ശരിയായിരുന്നു।
ഈ കല്യാണം തീര്‍ച്ചയായും നടക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമായിരുന്നു
ഞാന്‍ അന്നുപകല്‍ മുഴുവനും അണ്ണനെ ഓര്‍ത്തിരിക്കുകയായിരുന്നു.


ജീവിതത്തില്‍ ആദ്യമായി അങ്ങിനെ അഗ്രഹിച്ച ആളിനെ
ഒരു പെണ്ണു ജീവിതത്തിലൊരിക്കലും മറക്കുകയില്ല!!
എനിക്കറിയാം അന്നത് നടക്കതെ വന്നത് നമ്മുടെ ആരുടേയും കുറ്റംകൊണ്ടല്ലന്നും।”


“ ശ്രീജക്ക് ഇപ്പോള്‍ സുഖമാണോ?”
എനിക്ക് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല


“അതെ അണ്ണാ,ശരിക്കും സന്തോഷമായിട്ടാണുഞാന്‍ കഴിയുന്നത്”
ശ്രീജയുടെ മറുപടിയില്‍ ആത്മാര്‍ത്ഥത നിറഞ്ഞിരുന്നു


“നമുക്ക് രണ്ടുപേര്‍ക്കും നല്ല ഒരു ജീവിതം ഈശ്വരാനുഗ്രഹത്താല്‍ ഉണ്ടായല്ലോ
ഇപ്പോള്‍ പരസ്പരം കാണാനും പറ്റി
അണ്ണനു ഒരുനേരം ഭക്ഷണം എന്റെ കൈകൊണ്ട് വിളമ്പിത്തരാനും പറ്റി
എനിക്ക് സന്തോഷമായി।”
ശ്രീജയുടെ കണ്ണുകളില്‍ സന്തോഷക്കണ്ണുനീര്‍
മണ്ണുത്തിയിലേക്ക് ശ്രീജയുടെ കാര്‍ ഞാനാണോടിച്ചത്
ഹോസ്റ്റലിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍
അല്‍പനേരം രണ്ടുപേരും ഒന്നും പറയാതെ നിന്നു .
പിരിയുകയാണെന്നചിന്ത മനസ്സിലുടക്കിയെന്നുതോന്നുന്നു।
“അണ്ണന്റെ നമ്പര്‍ ഓര്‍ക്കുട്ടില്‍ നിന്നും ഞാന്‍ സേവ് ചെയ്തിട്ടുണ്ട്
അതിലേക്ക് എന്റെ സെല്ലില്‍നിന്നും ഒരു മിസ്ഡ്കോള്‍ ഇട്ടേക്കാം
അണ്ണന്‍ അത് സേവ് ചെയ്യണം
വല്ലപ്പോഴും വിളിക്കുകയും ചെയ്യണം
ഞാനും ഇടക്ക് വിളിക്കാം।” ശ്രീജ പറഞ്ഞു
“ ശ്രീജയുടെ മിസ്ഡ് കോള്‍।”
ഞാന്‍ ചെറുതായൊന്നു ചിരിച്ചു,
ശ്രീജയും കൂടെ ചിരിച്ചു।
ആ ചിരിയില്‍ അല്‍പം കണ്ണീരു കലരുന്നതായി ഞാന്‍ കണ്ടു....!!

5 comments:

Rejeesh Sanathanan said...

ഓര്‍മയുടെ പച്ചപ്പ് തിരികെ എത്തി അല്ലേ........

Prof.R.K.Pillai said...

aagraham kollam moone!!!

priyan said...

nice one.. keep writing

Joban zacharias said...

Hai Mr sreenivasan,
Brilliant ! Everyobody got a "sreeja" at the very bottom of their heart ! I'm sure that your "story" will wake "her" up from every readers heart.
Congrats!

aparna said...

valare nalla blog!!! sir its too nice 2 read!!!