Tuesday, April 30, 2013

വിവാഹ രജതജൂബിലി ബ്ലോഗ് - ബസ്സാനിയോവില്‍ നിന്നും ജോണപ്പാപ്പനിലേയ്ക്ക്

2013 മേയ് 1, ഇന്നാണ് ഞങ്ങളുടെ വിവാഹ രജതജൂബിലി
"25 വര്‍ഷങ്ങള്‍ക്കുമുന്‍പ്    നടന്ന ഓര്‍മ്മിക്കുമ്പോള്‍ ഇപ്പോഴും മധുരിക്കുന്ന പെണ്ണുകാണല്‍ ചടങ്ങും  പിന്നെ എന്റെമനസിനു 25 വര്‍ഷംകൊണ്ടുണ്ടായമെറ്റാമോര്‍ഫോസിസും ഇവിടെ ഒരു ബ്ലോഗായി മാറുന്നു"

ശ്രീജമാരുടെ മാത്രം ശ്രീനിവാസന്‍ 
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ 
കാണാമറയത്തു ഒരു വെളുത്ത പനിനീര്‍പ്പൂവ്   

എന്നീ ബ്ലോഗുകള്‍ ഈ പേരുകളില്‍  ക്ലിക്ക് ചെയ്ത് വായിച്ചതിനു ശേഷം മാത്രം ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക
-------------------------------------------------------------------------------

വിവാഹ രജത ജൂബിലി എന്നെആദ്യം ഓര്‍മ്മിപ്പിച്ചത് രാഗിണിയാണ്. 
 ഓര്‍ക്കാപ്പുറത്ത് പതിവില്ലാത്ത ഒരു നമ്പരില്‍ നിന്നും ഒരു ഫോണ്‍ കോള്‍ . 

“പാലായിലെ അണ്ണനാണോ?”   ശബ്ദംതാഴ്ത്തി ഒരു ചോദ്യം.
രാഗിണിയുടെ എല്ലാ നമ്പരിനും ഞാന്‍ പ്രത്യേക റിംഗ് ടോണ്‍ കൊടുത്തിരുന്നതുകൊണ്ട്
ആളിനെ പെട്ടന്ന് പിടികിട്ടി. എന്റെ ബ്ലോഗിലെ ശ്രീജയുടെ വിളിയെ കളിയാക്കിയാണാ ചോദ്യം എന്നെനിക്കുമനസിലായി.

“ആരാ? കാണാ മറയത്തെ വെളുത്തപനിനീര്‍പ്പൂവാണോ?” ഞാനും വിട്ടില്ല
“മനസിലായി അല്ലേ?”   പിന്നെ മണികിലുങ്ങുന്നതുപോലെഒരു ചിരിയും
 “അണ്ണാ വെളുത്തനിറം  മാറ്റി അണ്ണന്‍ പറഞ്ഞചുവപ്പ്റോസയാണീ വര്‍ഷം നടുന്നത്“
“ എന്തുപറ്റി ഇങ്ങിനെ യൊരു മനംമാറ്റം?”  എനിക്ക് ആ വാര്‍ത്ത ഒരു അത്ഭുതമായി തോന്നി.
“ഈ വര്‍ഷം രജതജൂബിലിയല്ലേ ? അതാ പുതിയ പരിഷ്കാരം
അടുത്ത 25 വര്‍ഷം ഞാന്‍ നടാന്‍പോകുന്നത് ചുവപ്പ് റോസാച്ചെടികളാ,
 പിന്നെ ആഘോഷത്തിനു എന്നേ വിളിക്കാന്‍ മറക്കല്ലേ“ രാഗിണിയുടെ മുന്‍കൂര്‍ ബുക്കിങ്ങ്.
 
 1988 ല്‍നിന്നും 2013 ലേയ്ക്ക്
വിവാഹശേഷം25 വര്‍ഷങ്ങള്‍കടന്ന് പോയിരിക്കുന്നു.
എത്ര പെട്ടന്ന്.എന്തെല്ലാം മാറ്റങ്ങള്‍ എനിക്കുതന്നെ അത്ഭുതം തോന്നി
കഥകളി വഴിപാടും വലിയ താമരക്കുളവുമുള്ള നാല്‍പ്പതണ്ണീശ്വരം മഹാദേവക്ഷേത്രത്തില്‍ വച്ചുള്ള താലികെട്ട്, പഞ്ചാരമണല്‍കുന്നുകള്‍നിലാവെളിച്ചത്തില്‍ തിളങ്ങുന്ന മനോഹരമായ കാഴ്ച്ച കണ്ടിട്ടും കണ്ടിട്ടും മതിവരാതിരുന്ന പാണാവള്ളിയിലെരാത്രികള്‍,മുരളിയമ്മാച്ചന്റെ വീട്ടിലേയ്ക്കുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യ  യാത്ര, മുണ്ടിയെരുമയിലെ കുരുമുളകുതോട്ടങ്ങളിലൂടെ കൈകോര്‍ത്ത്പിടിച്ചുള്ള സായാഹ്നസവാരി.
എല്ലാം ഇന്നലെയായിരുന്നതുപോലെ.

25 വര്‍ഷം മുന്‍പുള്ള ഞാന്‍ ഇപ്പോഴത്തെ എന്നില്‍ നിന്നും എത്ര വ്യത്യസ്ഥനായിരുന്നു. ചിരിക്കാന്‍ തോന്നുന്നു.എന്തൊക്കെയായിരുന്നു എന്റെ സങ്കല്‍പ്പങ്ങള്‍.മറ്റാര്‍ക്കും എന്റേതുപോലൊരു  വിവാഹ സങ്കല്‍പ്പം ഉണ്ടാകാന്‍ സാധ്യതയില്ല. എങ്ങിനെയുണ്ടാകാന്‍ അത്ര വിചിത്രമായിരുന്നില്ലേ എന്റെ മനസ്സു സഞ്ചരിച്ചിരുന്ന വഴികള്‍
 
 എന്റെ വിവാഹത്തിനുവളരെമുന്‍പേതന്നെ ഞാന്‍ രണ്ട് സ്ത്രീകളുമായി പ്രണയത്തിലായിരുന്നു. രണ്ടുപേരും വിവാഹം കഴിഞ്ഞവര്‍,  ഭര്‍ത്താവുമൊത്ത് ജീവിക്കുന്നവര്‍
ഗ്രീസിലെ അലക്സാണ്ടറുടെ ഭാര്യ നാദിശയും, വെനീസിലെ ബസ്സാനിയോവിന്റെ ഭാര്യ പോര്‍ഷ്യയും.
ആരുമറിയാതെ ഭാരതത്തില്‍ വന്ന് പുരുഷോത്തമമഹാരാജാവിനു രാഖികെട്ടി തന്റെ ഭാവി ഭര്‍ത്താവായിരുന്ന അലക്സാണ്ടറുടെ ജീവന്‍ രക്ഷിച്ച നാദിശയും

വക്കീലിന്റെ വേഷത്തില്‍ വന്ന് ബുദ്ധിയുപയോഗിച്ച് അന്റോണിയോവിന്റെ ജീവന്‍ രക്ഷിച്ച് ബസ്സാനിയോവിനു മനസമാധാനം കൊടുത്ത പോര്‍ഷ്യയും  എന്റെ മനസില്‍ ഹിമാലയം പോലെ  ഉന്നതരായപ്പോള്‍  ടിവിസീരിയലുകളിലും മാസികകളിലെ തുടര്‍ക്കഥകളിലും മുഴുകി ജീവിക്കുന്ന  മലയാള പെണ്‍കുട്ടികളില്‍ ആരും പോര്‍ഷ്യയുടേയും നാദിശയുടേയും അടുത്തുപോലും വരാന്‍ പോണില്ല എന്നെനിക്കുതോന്നി.
അതുകൊണ്ടായിരിക്കണം പെണ്ണുകാണല്‍ എന്നത് വിവാഹത്തിനാവശ്യമായഒന്നാണെന്ന് ഞാന്‍ കരുതിയില്ല. മലയാളി പെണ്‍കുട്ടികളുടെ സുഹൃത്തും വഴികാട്ടിയും വാരികകളും മാസികകളും ആയിരിക്കെ അവരില്‍ ആരെകെട്ടിയാലും എന്താ വ്യത്യാസം ?

പാഞ്ചാലിയെ കെട്ടണമെങ്കില്‍ കിളിയുടെ കണ്ണില്‍ അമ്പ് എയ്ത് കൊള്ളിക്കണം,സീതയെ കെട്ടണമെങ്കില്‍ ത്രയംബകം വില്ല് ഒടിക്കണം അങ്ങിനെ പുരാണങ്ങളില്‍ പോലും ആണുങ്ങള്‍ക്ക് പരീക്ഷണങ്ങളും പരീക്ഷകളും ഏറെ.കുടുംബത്തിന്റെ നട്ടെല്ലായിരിക്കേണ്ട സ്ത്രീകളുടെ ക്വാളിറ്റിപരീക്ഷിക്കാന്‍  ഒരു ടെസ്റ്റും ഇല്ല. പിന്നെ എന്തിനു ഒരു ചായകുടിയില്‍ ഒതുങ്ങുന്ന പെണ്ണുകാണല്‍?

അതുകൊണ്ടുതന്നെയാണു ജാതകം ചേര്‍ന്ന് മറ്റുചുറ്റുപാടുകളും സമാനമാണെന്ന് അഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ കല്യാണം ഉറപ്പിച്ചോളാന്‍ പറഞ്ഞത്.
  ആ വിവരം അഛന്‍ അന്നുതന്നെ കത്തുവഴി ശ്രീജയുടെ അഛനെയും അറിയിച്ചു.

എന്റെ അത്രയൊന്നും പുരോഗമിക്കാത്തതുകൊണ്ടാവണം അവിടെ നിന്നും ഒരു കത്തു വന്നു ആ കത്ത് ഞാന്‍ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
 “വിവാഹത്തിനു സമ്മതമാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം, എന്നാല്‍ നിങ്ങളില്‍ ആരും ഇതുവരെ ശ്രീജയെ കണ്ടില്ലല്ലോ മാത്രവുമല്ല വിവാഹത്തിനുമുന്‍പായി കുട്ടികള്‍ തമ്മില്‍ കണ്ട് സംസാരിച്ച് ഒരു മാനസിക ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്നാണു എന്റെ വിനീത അഭിപ്രായം ആയതിനാല്‍ ഏറ്റവും അടുത്ത ഒരു ദിവസം ഇവിടെ വരെ വന്ന് ശ്രീജയെ കാണണമെന്നാണു എന്റെ അപേക്ഷ“
 
  അങ്ങിനെ ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിനു പാണാവള്ളിയിലേയ്ക്ക് പോയി പാണാവള്ളി അതിമനോഹരമായ ഒരു സ്ഥലമാണ്. കടുത്തുരുത്തിവരെ ഉണ്ടായിരുന്ന അറബിക്കടല്‍ ഏതോ പ്രകൃതി ക്ഷോഭത്തില്‍പിന്നോട്ട് മാറിയപ്പോള്‍ ഉണ്ടായഭൂപ്രദേശം.പഞ്ചാരമണല്‍ നിറഞ്ഞസ്ഥലം പാണാവള്ളിയിലെ വീടിന്റെ മതില്‍ക്കെട്ടിനകത്ത് കയറിയപ്പോള്‍ അല്‍പംടെന്‍ഷന്‍ ഉണ്ടായെങ്കിലും ഞാന്‍ അത് പുറമേകാണിച്ചില്ല. തീരുമാനം ആയശേഷം ഉള്ള പെണ്ണുകാണല്‍ ആയതിനാല്‍പതിവ് ആകാംഷ പെണ്ണുവീട്ടിലില്ല.പുതിയാപ്ലയുടെ ഭാര്യവീട് കാണല്‍ എന്ന മറ്റൊരു കല്യാണത്തിനുമില്ലാത്ത ഒരുചടങ്ങിന്റെ അരങ്ങേറ്റം.ആകെ സുഖകരമായ ഒരുഅന്തരീക്ഷം.

കല്യാണപ്പെണ്ണിന്റെ പ്രവേശനത്തിനുമുന്‍പേ അമ്മ കാപ്പിയും പലഹാരങ്ങളും കൊണ്ടുവെച്ചു. പലഹാരപ്പാത്രത്തില്‍നോക്കിയതേഎന്റെ മനസില്‍ ഒരു ലഡു പൊട്ടി.പാത്രത്തിലെ പ്രധാന വിഭവം എന്റെഏറ്റവും പ്രീയപ്പെട്ട  പൂവമ്പഴം

നാക്കില്‍ വെള്ളമൂറുന്നു. ഞാന്‍ അതില്‍നിന്നും ഒന്നെടുത്തു
നല്ലമൂത്ത് പഴുത്തപൂവമ്പഴം, തേന്‍പോലെമധുരിക്കുന്നു.
ഇതിനിടെപെണ്ണുവന്നു. എന്റെഭാവിനല്ലപാതി
എന്തൊക്കെയാണു ഞാന്‍ സംസാരിച്ചതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല
മനസില്‍  അപ്പോള്‍നിറഞ്ഞു നിന്നത് പൂവമ്പഴമായിരുന്നല്ലോ

“എന്താ ഇഷ്ടപ്പെട്ടോ?” ഭാവി അമ്മായിഅമ്മയുടെ ചോദ്യം
“എനിക്ക് ശരിക്കും ഇഷ്ടമായി,  നല്ലസ്വാദ് !!”
 എന്റെമറുപടികേട്ടതും സദസ് ഒരുനിമിഷംനിശബ്ദമായി.പിന്നെഒരു കൂട്ട പൊട്ടിചിരി .
ചോദ്യം  പെണ്ണിനേ ഇഷ്ടപ്പെട്ടോഎന്ന് ഉത്തരം പൂവന്‍പഴം ഇഷ്ടപ്പെട്ടെന്ന്
ഞാന്‍ചമ്മിപ്പോയി.

“ഇത് ഇനി അന്യവീടൊന്നുമല്ലല്ലോ ഇഷ്ടം പോലെ തിന്നോളൂ.“
ഒരുപടലപൂവന്‍പഴം എന്റെ പ്ലേറ്റിലോട്ടെത്തി.അധികം താമസിയാതെ ഞാന്‍ ആ പ്ലേറ്റ് കാലിയാക്കി,മനസില്‍ ലെഡു വീണ്ടും വീണ്ടും പൊട്ടുമ്പോള്‍ ഫോര്‍മാലിറ്റിക്ക് എന്തുസ്ഥാനം


പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ കാറിന്റെ ഡിക്കിയില്‍ ഒരുപൂവന്‍ കുലയിരിക്കുന്നു.ഭാവിമരുമകന്റെ താല്‍പ്പര്യം/ആര്‍ത്തികണ്ടിട്ട് അമ്മായിയഛന്‍ അറിഞ്ഞ്  പെരുമാറിയിരിക്കുന്നു.

25 വര്‍ഷം കഴിഞ്ഞിട്ടും എന്റെ പെണ്ണുകാണല്‍ ചടങ്ങ് എനിക്ക് ഇപ്പോഴും ഓര്‍മ്മിച്ചാല്‍ മധുരിക്കുന്ന ഒരു സംഭവമായി  തുടരുന്നു.

25 വര്‍ഷങ്ങള്‍ എത്രപെട്ടന്നാണുകടന്നുപോയത് എന്തെല്ലാം സംഭവങ്ങള്‍ .
വായിച്ചറിഞ്ഞ ബുദ്ധിയുടെ മഹത്ത്വത്തേക്കാള്‍ അനുഭവിച്ചറിഞ്ഞസ്നേഹത്തിനാണ് ഗുണമേന്മയെന്ന് ഇന്നു ഞാന്‍ തിരിച്ചറിയുന്നു
അല്ലങ്കില്‍ 25 വര്‍ഷത്തെ കുടുംബജീവിതം എന്നെ പഠിപ്പിച്ചിരിക്കുന്നു.

അങ്ങിനെയാണ് പോര്‍ഷ്യയുടെ ഭര്‍ത്താവായ ബസ്സാനിയോ ആകാന്‍ കൊതിച്ച ഞാന്‍
ഇന്ന് ജോണപ്പാപ്പന്റെ സ്നേഹമാണു ബുദ്ധിയേക്കാളും മുന്‍കരുതലിനേക്കാളും ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാവേണ്ടത് എന്ന് ചിന്തിക്കുന്നത്.

ലീലാമ്മച്ചിയും ജോണപ്പാപ്പനുമായുള്ള സ്നേഹം
അത് ഞാന്‍ 
ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്
എന്നബ്ലോഗില്‍ വിവരിച്ചിട്ടുണ്ട്.
അത് ഒന്നുകൂടി ക്ലിക്ക് ചെയ്ത് വായിക്കൂ
നിങ്ങളുടെ മനസിലും ഒരു ലഡുപൊട്ടിയോ കൊതിവരുന്നില്ലേ ജോണപ്പാപ്പനെപ്പോലുള്ളഒരുജീവിതപങ്കാളിയെ കിട്ടാന്‍
അതു തന്നെയാണ് ഞങ്ങളുടെ വിവാഹ രജതജൂബിലി സന്ദേശവും..!!

2013 മേയ് 1, ഞങ്ങളുടെ വിവാഹരജതജൂബിലി ദിനം ,
 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് തൊടുപുഴയിലെ വിശ്വനാഥന്‍ ജോല്‍സ്യര്‍ ഞങ്ങളുടെ ജാതകം നോക്കിപറഞ്ഞ സമസപ്തമത്തിന്റെ അനുഭവയോഗം ഇനിയും തുടരണമെന്നുമാത്രം ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു, ഞങ്ങളും ഞങ്ങളുടെ കുട്ടികള്‍ ശ്രീലക്ഷ്മിയും വിഷ്ണുപ്രകാശും.... 

1 comment:

Smitha said...

Happy Anniversary.....